'എല്ലാ വോട്ടുകളും മുല്ലകൾക്കെതിരെ'; ഇ.വി.എമ്മിനെ കുറിച്ച് മഹാരാഷ്ട്ര മന്ത്രി പറഞ്ഞത് ഞെട്ടിപ്പിക്കുന്നതെന്ന് ശശി തരൂർ
text_fieldsമുംബൈ: ഇ.വി.എമ്മിന്റെ മുഴുവൻ രൂപത്തെ കുറിച്ചുള്ള മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്ന് ശശി തരൂർ എം.പി. 'എല്ലാ വോട്ടുകളും മുല്ലകൾക്കെതിരെ''-എന്നാണ് റാണെ ഇ.വി.എമ്മിന്റെ മുഴുവൻ രൂപത്തെ കുറിച്ച് പറഞ്ഞത്. പ്രസ്താവന വലിയ വിവാദം സൃഷ്ടിച്ചിരുന്നു. റാണെയുടെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്നായിരുന്നു തരൂരിന്റെ പ്രതികരണം.
ഇത്തരം കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന പാഠം നമ്മുടെ രാജ്യത്തുള്ളവർ ശരിക്കു മനസിലാക്കണം. മതമാണ് ദേശീയതയുടെ അടിസ്ഥാനം എന്ന് പറഞ്ഞവർ പാകിസ്താനുണ്ടാക്കി. മഹാത്മാഗാന്ധി മുതലുള്ളവർ പോരാടിയത് നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു. ഞങ്ങൾ എല്ലാവർക്കുമായി ഒരു രാജ്യം സൃഷ്ടിക്കും. എല്ലാവർക്കുമായി ഒരു ഭരണഘടന എഴുതിത്തയാറാക്കും. എല്ലാവരും തുല്യാവകാശത്തോടെ ഇവിടെ ജീവിക്കും.''-ശശി തരൂർ പറഞ്ഞു.
ആളുകൾ ഏതെങ്കിലും ഒരു സമുദായത്തെ തിരഞ്ഞെടുക്കുന്നത് തന്നെ തെറ്റാണ്. നാമെല്ലാം ഇന്ത്യയിലെ തുല്യ അവകാശങ്ങളുള്ള പൗരൻമാരാണ്. നമ്മുടെ രാജ്യത്തിന് പുരോഗതി കൈവരിക്കാനുള്ള ഒരേയൊരു അടിസ്ഥാനവും അതാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കവെയായിരുന്നു ഇ.വി.എമ്മുകളെ കുറിച്ച് റാണെ പരാമർശിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പ്രതിപക്ഷം ഇ.വി.എമ്മുകളെയാണ് കുറ്റപ്പെടുത്തുന്നത്. ഇ.വി.എമ്മുകളിലെ ഫലം നമുക്ക് അനുകൂലമായിരുന്നു. അതായത്, എല്ലാ വോട്ടുകളും മുല്ലകൾക്കെതിരായി.മഹാരാഷ്ട്രയിൽ കാവി സർക്കാരിനെ അധികാരത്തിൽ കൊണ്ടുവന്നവരെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്തം. സംസ്ഥാനത്ത് ഹിന്ദുത്വ സർക്കാർ നിലവിലുണ്ട്.ജനുവരി 12ന് വിശാൽഗഡിൽ ഉത്സവ പരിപാടി നടത്താൻ ഞങ്ങൾ അനുവദിക്കില്ല.-എന്നാണ് റാണെ പറഞ്ഞത്.
ത്രിവർണ പതാകയെ അഭിവാദ്യം ചെയ്യുന്ന എല്ലാവരെയും ഞങ്ങൾ സംരക്ഷിക്കും... ദേശീയ ഗാനം ആലപിക്കും. ഇത് ഹിന്ദുക്കളുടെ നാടാണ്, അതിനാൽ ഞങ്ങളുടെ മുൻഗണന ഹിന്ദു താൽപര്യത്തിനാണ്. 'ഭായിചാര' പോലുള്ള വാക്കുകൾ പാക്കിസ്ഥാനിൽ ഉപയോഗിക്കണം. പൂജകൾ ചെയ്യാൻ മാത്രം രണ്ടു വട്ടം ആലോചിക്കേണ്ടി വന്നാൽ നമ്മൾ ഹിന്ദു രാഷ്ട്രത്തിലാണോ ജീവിക്കുന്നതെന്ന ചോദ്യം ഉയരും. മതേതരത്വം എന്ന വാക്ക് കോൺഗ്രസ് തകർത്തു. ഒരു ഹിന്ദു എന്ന നിലയിൽ നമുക്ക് വ്യക്തമായ നിലപാടും പ്രത്യയശാസ്ത്രവും ഉണ്ടായിരിക്കണം. ഞാൻ ഹിന്ദുവോട്ടുകൾ കൊണ്ടാണ് എം.എൽ.എ ആയതെന്നും റാണെ പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.