ഷീനബോറ കേസ്: പീറ്റർ മുഖർജിയെ സംശയമെന്ന് ഇന്ദ്രാണി
text_fieldsമുംബൈ: മകളെ തട്ടിക്കൊണ്ടുപോയി തെളിവുകൾ നശിപ്പിച്ചതിനു പിന്നിൽ തെൻറ ഭർത്താവും സ്റ്റാർ ഇന്ത്യ ടെലിവിഷൻ കമ്പനിയുടെ മുൻ മേധാവിയുമായ പീറ്റർ മുഖർജിയാണെന്ന് ബലമായി സംശയിക്കുന്നതായി ഇന്ദ്രാണി മുഖർജി. 2012 ലും 2015 ലും പീറ്റർ മുഖർജിയുടെ മൊബൈൽ കാൾ ഡാറ്റാ റെക്കോഡ് ആവശ്യപ്പെട്ട് പ്രത്യേക സി.ബി.െഎ കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഇന്ദ്രാണി മകളുടെ തിരോധാനത്തിന് പിന്നിൽ പീറ്റർ ആണെന്ന ആരോപണം ഉന്നയിച്ചത്. ഒരു പേക്ഷ അവൾ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തയാളുടെ ആർത്തി, അസൂയ, കാമം എന്നിവ മൂലം ഷീന കൊല്ലപ്പെട്ടിരിക്കാമെന്ന് ഇന്ദ്രാണി പറയുന്നു.
മാപ്പുസാക്ഷിയായി മാറിയ തെൻറ ഡ്രൈവർ ശ്യാംവർ റായിയും മറ്റ് ചിലരുമായി ചേർന്ന് മകളെ തട്ടിക്കൊണ്ടുപോകാനും പിന്നീട് തന്നെ കേസിൽ കുടുക്കാനും പീറ്റർ ഗൂഢാലോചന നടത്തിയെന്നും ആരോപിക്കുന്നു. ഇത് വ്യക്തമാകാനാണ് ഷീനയെ കാണാതായ 2012 ലെയും കൊലക്കുറ്റത്തിന് താൻ അറസ്റ്റിലായ 2015 ലെയും പീറ്ററിെൻറ മൊബൈൽ കാൾ റെക്കോഡ് ആവശ്യപ്പെടുന്നതെന്ന് ഇന്ദ്രാണി അപേക്ഷയിൽ പറഞ്ഞു. 2012 ഏപ്രിലിലാണ് ഷീന ബോറയെ കാണാതാവുന്നത്.
ഷീന കൊല്ലപ്പെട്ടതായി വെളിപ്പെടുന്നത് 2015 ലാണ്. തുടർന്ന് ഇന്ദ്രാണി അറസ്റ്റിലായി. ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഷീന എന്ന വിവരവും അവർ കൊലചെയ്യപ്പെട്ടശേഷമാണ് പുറത്തുവരുന്നത്. അതുവരെ ഷീനയെ തെൻറ സഹോദരി എന്ന നിലയിലാണ് ഇന്ദ്രാണി മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയിരുന്നത്. ആദ്യം മുംബൈ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സി.ബി.െഎ ഏറ്റെടുത്തതോടെ പീറ്റർ മുഖർജിയും അറസ്റ്റിലാവുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.