ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനം: ബി.ജെ.പി, ശിവസേന 'ക്രെഡിറ്റ്' തർക്കം മുറുകുന്നു
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ആരാധനാലയങ്ങൾ വീണ്ടും തുറക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ തീരുമാനത്തെ തുടർന്നുണ്ടായ 'ക്രെഡിറ്റ്' തർക്കം മുറുകുന്നു. 'ഹിന്ദുത്വത്തിന്‍റെ വിജയത്തിന്‍റെ' ക്രെഡിറ്റ് എടുക്കാൻ ബി.ജെ.പി ശ്രമിക്കരുതെന്ന് ശിവസേന പറഞ്ഞു. ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനം ഹിന്ദുത്വത്തിന്‍റെ വിജയമാണെന്ന് നേതാക്കൾ നേരത്തേ അവകാശപ്പെട്ടിരുന്നു.
'ഹിന്ദുത്വത്തിന്‍റെ വിജയത്തിന് ബി.ജെ.പി ക്രെഡിറ്റ് എടുക്കരുത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ക്ഷേത്രങ്ങൾ അടച്ചുപൂട്ടാനുള്ള തീരുമാനവും അദ്ദേഹമാണ് സ്വീകരിച്ചത്. അതിനാൽ ഹിന്ദുത്വത്തിന്‍റെ ഇപ്പോഴത്തെ വിജയത്തിന്‍റെ ബഹുമതി ഏറ്റെടുക്കാൻ ബി.ജെ.പിക്ക് അർഹതയില്ല' -ശിവസേന നേതാവ് സഞ്ജയ് റാവത് പറഞ്ഞു.
സംസ്ഥാനത്ത് ആരാധനാലയങ്ങൾ വീണ്ടും തുറക്കാനുള്ള മഹാരാഷ്ട്ര സർക്കാരിന്‍റെ തീരുമാനം ആരുടേയും വിജയമോ പരാജയമോ അല്ലെന്ന് നേരത്തേ സഞ്ജയ് റാവത് പറഞ്ഞിരുന്നു. ആരാധനാലയങ്ങൾ വീണ്ടും തുറന്നതിന് ആരും ക്രെഡിറ്റ് എടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോവിഡ് രോഗികളുടെ എണ്ണം കുറവായ സമയത്താണ് ശരിയായ തീരുമാനമെടുത്തതെന്ന് മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി ജയന്ത് പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ മതസ്ഥലങ്ങൾക്കും നിയമങ്ങൾ ഒരുപോലെയായിരിക്കും. ആരാധനാലയത്തിലേക്കുള്ള പ്രവേശനത്തിന് മാസ്കുകൾ, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം നിർബന്ധമാണ്. സാമൂഹിക അകലം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.