മുസ്‍ലിംകളല്ലാത്തവർ വഖഫ് ചെയ്യുന്നത് വിലക്കുന്നുവെന്ന്; വഖഫ് ഭേദഗതി നിയമത്തിനെതിരെ സിഖ് നേതാവ് സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ സിഖ് നേതാവ് സുപ്രീംകോടതിയെ സമീപിച്ചു. മുസ്‍ലിംകളല്ലാത്തവർ വഖഫുകളായി സ്വത്തുക്കൾ സമർപ്പിക്കുന്നത് വിലക്കുന്നുവെന്ന് വാദിച്ചാണ് ഗുഡ്ഗാവിലെ ഗുരുദ്വാര സിങ് സഭയുടെ പ്രസിഡന്റ് ദയാ സിങ് സുപ്രീംകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തത്. അഡ്വക്കറ്റ് ഓൺ റെക്കോർഡ് ശ്വേതങ്ക് സൈലക്വാൾ വഴിയാണ് ഹരജി സമർപ്പിച്ചത്.
‘മതത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള യുക്തിരഹിതമായ വർഗ്ഗീകരണം നിയമം അവതരിപ്പിക്കുന്നു’. ‘വഖഫിന് ധനസഹായം നൽകുന്നതിൽ നിന്ന് മുസ്‍ലിംകളല്ലാത്തവരെ ഒഴിവാക്കുന്നതിലൂടെ, സ്വത്തിന്മേലുള്ള അവരുടെ സ്വയംഭരണം, സ്വാതന്ത്ര്യം, മതപരമായ ആവിഷ്കാരം എന്നിവയെ നിയമം പരിമിതപ്പെടുത്തുന്നുവെന്നും ഹരജിക്കാൻ ഹരജിയിൽ ബോധിപ്പിച്ചു. മതപരമായ ധനസഹായങ്ങൾ നിയന്ത്രിക്കുന്നതിന്റെ മറവിൽ, വ്യക്തികൾ സ്വമേധയാ ചെയ്യുന്ന ദാനധർമ്മം നിരോധിക്കാനോ നിയന്ത്രിക്കാനോ കഴിയില്ലെന്നും ഹരജിക്കാരൻ വാദിച്ചു. ഭേദഗതി നിയമം ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മതേതര ധാർമ്മികതക്ക് വിരുദ്ധവുമാണെന്നും അദ്ദേഹം വാദിച്ചു.
‘ഹിന്ദു, സിഖ് മത ട്രസ്റ്റുകൾക്ക് സ്വയംഭരണാധികാരമുള്ള നിയമപരമായ പദവി ഉണ്ടെങ്കിലും, വഖഫ് നിയമത്തിലെ ഭേദഗതികൾ വഖഫ് കാര്യങ്ങളുടെ സർക്കാരിന്റെ മേൽനോട്ടം വർദ്ധിപ്പിക്കുന്നതാണ്. ഈ വ്യത്യസ്ത പരിഗണന ഭരണഘടനാ വിരുദ്ധവും ആർട്ടിക്കിൾ 14ന്റെ ലംഘനവുമാണെന്നും ഹരജിക്കാരൻ വാദിച്ചു.
ഏപ്രിൽ ആദ്യവാരം പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹരജികൾ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് പരിഗണിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.