ഏക സിവിൽ കോഡ് ഉത്തരാഖണ്ഡ് വഴി തെരഞ്ഞെടുപ്പ് ചർച്ചയിലേക്ക്
text_fieldsന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകിയതിനിടയിൽ ഹിന്ദുത്വ അജണ്ടയായ ഏക സിവിൽ കോഡ് ബി.ജെ.പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനം വഴി പൊതുചർച്ചയിലേക്ക്. ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ബിൽ ചർച്ച ചെയ്ത് പാസാക്കാൻ ഉത്തരാഖണ്ഡ് സർക്കാർ ദീപാവലി കഴിഞ്ഞാലുടൻ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചേക്കും.
ബി.ജെ.പിയുടെ പ്രധാന കാര്യപരിപാടികളിലൊന്നായ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. വിഷയം പഠിക്കാൻ മുഖ്യമന്ത്രി പുഷ്കർസിങ് ധാമി നിയോഗിച്ച സമിതി സർക്കാറിന് റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് പറഞ്ഞിട്ട് അഞ്ചുമാസമായി.
കരട് നിർദേശങ്ങൾ പുറത്തുവന്നതല്ലാതെ അന്തിമ റിപ്പോർട്ട് ഇതുവരെ നൽകിയിരുന്നില്ല. റിട്ട. സുപ്രീംകോടതി ജഡ്ജി രഞ്ജനപ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള സമിതി ഏതാനും ദിവസങ്ങൾക്കകം റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറാനും, തൊട്ടുപിന്നാലെ നിയമസഭ സമ്മേളനം വിളിക്കാനുമാണ് ഇപ്പോൾ ഒരുക്കം.
വിവാഹം, വിവാഹ മോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ, ജീവനാംശം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ വിവിധ സമുദായങ്ങൾക്കിടയിലുള്ള വ്യത്യസ്ത രീതികൾ മാറ്റി പൊതുവായ ചട്ടം കൊണ്ടുവരികയാണ് ഏക സിവിൽ കോഡിൽ ചെയ്യുന്നത്.
ബഹുഭാര്യാത്വം, രജിസ്റ്റർ ചെയ്യാതെ ദമ്പതികൾ ഒന്നിച്ചുകഴിയുന്ന ലിവ്-ഇൻ രീതി എന്നിവ വിലക്കുന്നതിന് കരട് റിപ്പോർട്ട് നിർദേശിക്കുന്നുണ്ട്. മകനും മകൾക്കും കുടുംബസ്വത്തിൽ തുല്യാവകാശവും വ്യവസ്ഥ ചെയ്യുന്നു. സ്ത്രീയുടെ വിവാഹ പ്രായം 18 ആയിരിക്കും.
ഗുജറാത്തിലും തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലും ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ കമ്മിറ്റിയെ വെച്ചുകഴിഞ്ഞിട്ടുണ്ട്. ദേശീയ തലത്തിൽ നിയമ കമീഷൻ സിവിൽ കോഡിനെക്കുറിച്ച ചർച്ചകൾക്ക് തുടക്കമിട്ടിട്ടുമുണ്ട്. ഇതിനെല്ലാം ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡ് ബിൽ മാതൃക രൂപമാകും.
അതിനേക്കാൾ, ഇപ്പോഴത്തെ നിയമസഭ തെരഞ്ഞെടുപ്പുകളിലും തൊട്ടുപിന്നാലെ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും സജീവ ചർച്ചയാക്കാൻ ഈ ബിൽ ആയുധമാണ്.
ആചാരാനുഷ്ഠാനങ്ങൾക്ക് ഭരണഘടന സംരക്ഷണം ഉണ്ടെന്നിരിക്കേ, ആദിവാസി-ഗോത്ര വിഭാഗങ്ങൾക്ക് നിർണായക സ്വാധീനമുള്ള വടക്കുകിഴക്കൻ മേഖലകളിൽ അടക്കം ഏക സിവിൽ കോഡ് എത്രത്തോളം പ്രായോഗികമാണെന്ന ചോദ്യം ബി.ജെ.പിക്കുള്ളിൽനിന്ന് തന്നെയുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനമായ മിസോറമിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാണ് പുതിയ സംഭവവികാസമെന്നതും ശ്രദ്ധേയം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.