കോപ്പിയടിക്കാൻ ഇത്രയും സാഹസമോ; ചെരിപ്പ് തന്നെ മൊബൈലാക്കി പുതിയ പരീക്ഷണം
text_fieldsജയ്പുർ: അസാധാരണമായ അതിസുരക്ഷയിൽ നടന്ന രാജസ്ഥാൻ അധ്യാപക യോഗ്യത പരീക്ഷയിൽ കോപ്പിയടിക്കാൻ ഉദ്യോഗാർഥികൾ കണ്ടെത്തിയ വഴിയും അസാധാരണം. ചെരിപ്പിന്‍റെ സോളിനുള്ളിൽ മൊബൈൽ ഫോൺ ഭാഗങ്ങളും ബ്ലൂടൂത്ത് ഉപകരങ്ങളും അതിവിദഗ്ദമായി ഒളിപ്പിച്ചുവെച്ച് പരീക്ഷക്കെത്തിയ മൂന്നു പേരും പരീക്ഷയിൽ അവരെ സഹായിക്കാൻ ഒരുങ്ങി നിന്ന രണ്ടു പേരും അറസ്റ്റിലായി.
അജ്മീറിൽ പരീക്ഷക്കെത്തിയ ഒരാളെയാണ് ആദ്യം 'നൂതന സാങ്കേതിക' ചെരുപ്പുമായി പിടികൂടിയത്. ശേഷ, ബിക്കാനീർ, സിക്കാർ എന്നിവിടങ്ങളിൽ നിന്ന് ഉദ്യോഗാർഥികളെ കൂടി സമാന ചെരുപ്പുമായി പിടികൂടി. അറസ്റ്റിലായ മറ്റു രണ്ടു പേർ പുറത്തു നിന്ന് ഇവരെ സഹായിച്ചരാണ്.
ചെരുപ്പിന്‍റെ സോളിനുള്ളിൽ മൊബൈൽ ഫോണിന്‍റെ ഭാഗങ്ങൾ അതിവിദഗ്ധമായാണ് ഒളിപ്പിച്ചിരുന്നത്. ചെരുപ്പ് ഒരു മൊബൈൽ ഫോൺ പോലെ പ്രവർത്തിക്കുന്ന നിലയിലായിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയ ബ്ലൂടൂത്ത് ഉപകരണം ചെവിക്കുള്ളിലും ഉണ്ടായിരുന്നു.
അതിവിദഗ്ധമായി നിർമിച്ച ഈ ചെരുപ്പുകൾക്ക് ഉദ്യേഗാർഥികൾ രണ്ടു ലക്ഷത്തോളം മുടക്കിയിട്ടുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ, ഇത് സ്ഥിരീകരിച്ചിട്ടില്ല.
33 ജില്ലകളിലെ 3,993 കേന്ദ്രങ്ങളിൽ രണ്ട് ഷിഫ്റ്റുകളിലായിട്ടായിരുന്നു അധ്യാപക യോഗ്യത പരീക്ഷ. സർക്കാർ അധ്യാപകരുടെ 31000 ഒഴിവുകളിലേക്കായി 16.51 ലക്ഷം പേരായിരുന്നു പരീക്ഷ എഴുതിയത്. കോപ്പിയടി ഒഴിവാക്കാൻ ചില ജില്ലകളിൽ മൊബൈൽ സേവനം നിർത്തിവെക്കുക വരെ ചെയ്തതിനിടെയാണ് രാജ്യത്തെ ഞെട്ടിച്ച് വലിയ തട്ടിപ്പ് പിടികൂടിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.