മധ്യപ്രദേശിലെ കോൺഗ്രസ് അവഗണന യു.പിയിൽ പ്രതിഫലിക്കുമെന്ന് എസ്.പി
text_fieldsഭോപാൽ: ഇൻഡ്യ സഖ്യ കക്ഷിയായിട്ടും മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ പരിഗണിക്കാത്ത കോൺഗ്രസ് നിലപാടിനെതിരെ സമാജ്വാദി പാർട്ടി (എസ്.പി)ക്ക് കടുത്ത അമർഷം. പ്രഖ്യാപിച്ച സീറ്റുകൾ വിട്ടുതന്നില്ലെങ്കിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പിയിൽ കോൺഗ്രസിന്റെ ശക്തി തങ്ങൾക്കും അളക്കേണ്ടിവരുമെന്നാണ് എസ്.പി നേതാക്കൾ പറയുന്നത്.
ഇൻഡ്യ സഖ്യത്തിലെ വലിയ പങ്കാളിയെന്ന നിലയിൽ മധ്യപ്രദേശിലെ സീറ്റ് വിഭജനത്തെക്കുറിച്ചുള്ള പരാതികൾ പരിഹരിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്ന് എസ്.പി ദേശീയ വക്താവ് സുനിൽ സിങ് യാദവ് പറഞ്ഞു. ദേശീയ തലത്തിലെ പ്രതിപക്ഷ സഖ്യത്തെ ഇത് ബാധിക്കില്ലെന്നും മധ്യപ്രദേശിലെ സഖ്യസാധ്യത ഇനി കോൺഗ്രസ് നിലപാട് അനുസരിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.പിയുടെ അതിര് പങ്കിടുന്ന മധ്യപ്രദേശിലെ ചില നിയമസഭ മണ്ഡലങ്ങളിൽ സമാജ്വാദി പാർട്ടിക്ക് ശക്തമായ അടിത്തറയുണ്ട്. കോൺഗ്രസുമായി സഖ്യമുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ നേതാക്കൾ പറഞ്ഞത്. എസ്.പി നേരത്തേ ഏഴു മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ചർച്ചകൾക്ക് ശേഷം അന്തിമ തീരുമാനത്തിലെത്താനായിരുന്നു എസ്.പിയുടെ ഉദ്ദേശ്യം. എന്നാൽ, എസ്.പിയുടെ നാല് മണ്ഡലങ്ങളിൽ കഴിഞ്ഞ ദിവസം കോൺഗ്രസും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
2018ൽ എസ്.പിയുടെ രാജേഷ് ശുക്ല വിജയിച്ച ബിജാവർ നിയമസഭ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയതാണ് എസ്.പിയെ കൂടുതൽ ചൊടിപ്പിച്ചത്. തുടർന്ന് ഒമ്പത് മണ്ഡലങ്ങളിൽകൂടി സമാജ്വാദി പാർട്ടി സ്ഥാനാർഥികളെ തീരുമാനിച്ചു.
വിവിധ തരത്തിലുള്ള ചർച്ചകൾ നടന്നിരുന്നതായും ബി.ജെ.പിയെ പരാജയപ്പെടുത്താൻ എസ്.പി പിന്തുണ നൽകണമെന്നാണ് ആഗ്രഹമെന്നും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് പറഞ്ഞു. സഖ്യം സംബന്ധിച്ച് ചില സങ്കീർണതകളുണ്ടെന്നും ഇവയെല്ലാം പ്രായോഗിക പ്രശ്നങ്ങളാണെന്നും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രികൂടിയായ കമൽനാഥ് പറഞ്ഞു. കേന്ദ്രതലത്തിൽ ചർച്ച തുടരുന്നതായാണ് അദ്ദേഹം അറിയിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.