‘വിവാഹത്തിന് നാലു കോടി ചെലവിട്ടു, മേഴ്സിഡസ് കാർ സമ്മാനമായി നൽകി...എന്നിട്ടും ഭർതൃവീട്ടുകാരുടെ ക്രൂരത’; വാർത്താസമ്മേളനം നടത്തി യുവതിയും പിതാവും
text_fieldsലുധിയാന: മകളുടെ വിവാഹത്തിന് നാലു കോടിയിലധികം രൂപ ചെലവഴിക്കുകയും മരുമകന് മെഴ്‌സിഡസ് കാർ സമ്മാനമായി നൽകുകയും ചെയ്തിട്ടും ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും മകളെ നിരന്തരം പീഡിപ്പിക്കുന്നതായി വ്യവസായി സുനിൽ മൽഹോത്ര. ഞായറാഴ്ച മകൾ പലക് മൽഹോത്രക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സുനിൽ മൽഹോത്രയുടെ ആരോപണം.
നവംബറിൽ പലക് ലുധിയാന പൊലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഭർത്താവ് പിയൂഷ് കപൂർ, ഭർത്താവിന്റെ പിതാവ് പങ്കജ് കപൂർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തതായി മൽഹോത്ര പറഞ്ഞു.
വിവാഹത്തിന് ഭർതൃവീട്ടുകാരുടെ ആവശ്യപ്രകാരം മെഴ്‌സിഡസ് കാർ സമ്മാനമായി നൽകിയിരുന്നു. വിവാഹത്തിനായി നാലു കോടിയിലധികം രൂപ ചെലവഴിച്ചു. എന്നിട്ടും, ഭർത്താവും ഭർതൃവീട്ടുകാരും അതൃപ്തി പ്രകടിപ്പിക്കുകയും വീണ്ടും സ്ത്രീധനം ആവശ്യപ്പെടുകയും ചെയ്തതായി പലക് മൽഹോത്ര പറഞ്ഞു. ഭർത്താവും ഭർതൃവീട്ടുകാരും ക്രൂരമായി പീഡിപ്പിച്ചതിനെ തുടർന്ന് ഒക്ടോബറിൽ പലകിനെ അച്ഛൻ ഭർതൃവീട്ടിൽനിന്ന് മകളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
പലകിന്റെ ആഭരണങ്ങളും ഭർതൃവീട്ടുകാർ ബലമായി പിടിച്ചു വാങ്ങിയതായും പിതാവ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തിട്ടും പൊലീസ് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പലകിന്റെ ഭർതൃവീട്ടുകാർക്ക് പൊലീസുമായുള്ള ബന്ധം അന്വേഷണത്തെ ബാധിച്ചേക്കാമെന്നും മൽഹോത്ര കൂട്ടിച്ചേർത്തു.
ഭാരതീയ ന്യായ സംഹിത 85, 316(2) എന്നീ വകുപ്പുകൾ പ്രകാരമാണ് പലക് മൽഹോത്രയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.