സംസ്ഥാനങ്ങൾ മുസ്ലിം പള്ളികൾക്ക് സ്ഥലം അനുവദിക്കുന്നില്ല –ജമാഅത്തെ ഇസ്ലാമി
text_fieldsന്യൂഡൽഹി: ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും സിഖുകാർക്കും ജൈനർക്കും ആരാധനാലയങ്ങൾ നിർമിക്കാൻ സ്ഥലം അനുവദിക്കുന്ന സംസ്ഥാന സർക്കാറുകൾ മുസ്ലിംകൾക്ക് പള്ളി നിർമിക്കാൻ സ്ഥലം നൽകുന്നില്ലെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ്.
പള്ളി നിർമിക്കാൻ ലക്ഷങ്ങൾ കെട്ടിവെച്ച് അപേക്ഷ നൽകിയിട്ടും മുസ്ലിംകൾക്കുമാത്രം അനുവദിക്കാതിരിക്കുന്നത് വിവേചനമാണെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഉപാധ്യക്ഷൻ മുഹമ്മദ് സലീം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുസ്ലിംകൾ പൊതുസ്ഥലങ്ങളിലും പാർക്കുകളിലും നമസ്കാരം പതിവായി നടത്തുന്നതിൽ തൽപരർ അല്ലെന്നും പള്ളിയാണ് താൽപര്യപ്പെടുന്നതെന്നും ഗുരുഗ്രാമിൽ ജുമുഅ തടയുന്നതിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.
ഗൃഹപാഠമില്ലാതെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ജനവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ മുഴുവൻ നിയമങ്ങളും പുനഃപരിശോധിക്കണം.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതു പോലെ വിവാദ പൗരത്വ ഭേദഗതിനിയമവും (സി.എ.എ) ദേശീയ പൗരത്വ പട്ടികയും (എൻ.ആർ.സി) പിൻവലിക്കണം. പൗരത്വഭേദഗതി നിയമം ഭരണഘടനാ തത്വങ്ങൾക്കും ഇന്ത്യ എന്ന ആശയത്തിനും എതിരാണ്. മിനിമം താങ്ങുവിലക്ക് നിയമപ്രാബല്യം നൽകാൻ നിയമനിർമാണം നടത്തണമെന്നും കർഷക സമരത്തിന് പരിഹാരം കാണണമെന്നും സലീം ആവശ്യപ്പെട്ടു.
ന്യൂനപക്ഷ സ്കൂളുകളെയും മദ്രസകളെയും വിദ്യാഭ്യാസ അവകാശ നിയമത്തിനുകീഴിൽ കൊണ്ടുവരണമെന്ന ദേശീയ ബാലാവകാശ സംരക്ഷണ കമീഷെൻറ ശിപാർശകൾ അംഗീകരിക്കാനാവില്ലെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് 'തഅ്ലീമി ബോർഡ്' ചെയർമാൻ മുജ്തബ ഫാറൂഖ് ആവശ്യപ്പെട്ടു.
കമീഷൻ അനാവശ്യമായി മദ്രസകളെ ലക്ഷ്യം വെക്കുകയാണെന്ന് മുജ്തബ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.