ബുൾഡോസർ രാജിൽ യു.പിക്ക് സുപ്രീംകോടതി മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: സുപ്രീംകോടതി വിധി ലംഘിച്ച് ഉത്തർപ്രദേശ് ബുൾഡോസർ രാജുമായി മുന്നോട്ടുപോയാൽ സർക്കാർ ചെലവിൽ അവ പുനർനിർമിപ്പിക്കാൻ നടപടിയെടുക്കുമെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. അഭിഭാഷകനും പ്രഫസറും അടക്കം അഞ്ചുപേരുടെ വീടുകൾ അവരുടെ ഭാഗം കേൾക്കാൻ സാവകാശം നൽകാതെ ഇടിച്ചുനിരത്തിയ യു.പി സർക്കാർ നടപടി ഞെട്ടിക്കുന്നതും തെറ്റായ സന്ദേശം നൽകുന്നതുമാണെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങുന്ന ബെഞ്ച് കുറ്റപ്പെടുത്തി.
ഭരണഘടനയുടെ 21ാം അനുച്ഛേദം എന്ന ഒന്നുണ്ടെന്ന് യു.പി സർക്കാറിന് വേണ്ടി ഹാജരായ കേന്ദ്ര സർക്കാറിന്റെ അറ്റോണി ജനറൽ ആർ. വെങ്കിട്ട രമണിയെ ജസ്റ്റിസ് അഭയ് എസ്. ഓക ഓർമിപ്പിച്ചു. ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തുന്നതിനു മുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങൾ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെയാണെങ്കിൽ നിങ്ങളുടെ ചെലവിൽതന്നെ ഇടിച്ചുനിരത്തിയ വീടുകൾ പുനർനിർമിക്കാൻ സുപ്രീംകോടതി ഉത്തരവിടും. യു.പി സർക്കാറിന്റെ ചെയ്തിക്ക് അത് മാത്രമാണ് പരിഹാരമെന്നും ജസ്റ്റിസ് അഭയ് എസ്. ഓക പറഞ്ഞു.
അഡ്വ. സുൽഫിക്കർ ഹൈദർ, പ്രഫസർ അലി അഹ്മദ് എന്നിവർക്ക് പുറമെ മറ്റൊരാളുംകൂടിയാണ് ഹരജിയുമായി സുപ്രീംകോടതിയിലെത്തിയത്. അലഹബാദ് ഹൈകോടതിയും ഹരജി തള്ളിയതിനെ തുടർന്നായിരുന്നു ഇത്. ഈ മാസം ആറിന് രാത്രി നോട്ടീസ് തന്ന് ഏഴിന് തന്നെ വീടുകൾ പൊളിച്ചുമാറ്റിയെന്ന് ഹരജിക്കാർ ബോധിപ്പിച്ചു. പാട്ടഭൂമിയിൽ നിയമപരമായി താമസിച്ചുവരുന്ന തങ്ങൾക്ക് ഭൂമിയിൽ ഉടമസ്ഥാവകാശത്തിനുള്ള നടപടിക്രമം മുന്നോട്ടുപോകുന്നതിനിടയിലാണ് ഇടിച്ചുനിരത്തലെന്ന് ഹരജിക്കാർ പറഞ്ഞു.
മാത്രമല്ല, കൊല്ലപ്പെട്ട ഗുണ്ടാനേതാവ് അതീഖ് അഹ്മദിന്റെ കൈവശമുള്ള ഭൂമിയാണെന്ന കള്ളം പറഞ്ഞാണ് ഇത് പൊളിച്ചതെന്നും അവരുടെ അഭിഭാഷകർ വാദിച്ചു. ഹരജിക്കാർക്ക് നോട്ടീസിന് മറുപടി നൽകാൻ സമയമുണ്ടായിരുന്നുവെന്ന് എ.ജി വാദിച്ചപ്പോൾ നോട്ടീസിന്റെ കാര്യത്തിൽ യു.പി സർക്കാറിന്റെ വാദങ്ങൾക്ക് സ്ഥിരതയില്ലെന്ന് ബെഞ്ച് കുറ്റപ്പെടുത്തി. ഹരജികൾ വീണ്ടും അലഹബാദ് ഹൈകോടതിയിലേക്ക് തിരിച്ചയക്കണമെന്ന എ.ജിയുടെ ആവശ്യവും ബെഞ്ച് തള്ളി. എന്നാൽ, കർക്കശ നിലപാടെടുത്ത സുപ്രീംകോടതി അനാവശ്യമായ കാലതാമസം വരുത്താനേ ഇതുകൊണ്ടാകൂ എന്ന് പറഞ്ഞ് കേസ് വീണ്ടും പരിഗണിക്കാനായി ഈ മാസം 21ലേക്ക് മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.