തെരഞ്ഞെടുപ്പ് ബോണ്ടിൽ സുപ്രീംകോടതി
text_fieldsസുപ്രീംകോടതി
ഭരണകക്ഷിക്ക് മാത്രം കൂടുതൽ സംഭാവന എന്തുകൊണ്ട്? പദ്ധതി സുതാര്യമാകണം; തുല്യാവസരം ഉറപ്പുവരുത്തണം
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിന്റെ തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി കൈക്കൂലിയെ നിയമവിധേയമാക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് കുറ്റപ്പെടുത്തി. കൈക്കൂലിയാണെങ്കിൽ പോലും തെരഞ്ഞെടുപ്പ് ബോണ്ട് ഔദ്യോഗിക സംവിധാനത്തിലൂടെ വെള്ളപ്പണമായി വരുമല്ലോ എന്ന് കേന്ദ്ര സർക്കാർ ബോധിപ്പിച്ചപ്പോഴാണ് ഭരണഘടന ബെഞ്ചിന്റെ വിമർശനം. കള്ളപ്പണം അവസാനിച്ചാൽ മാത്രം പോരെന്നും പദ്ധതി സുതാര്യമാകണമെന്നും തുല്യാവസരം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട അഞ്ചംഗ ബെഞ്ച് ഭരണകക്ഷിക്ക് മാത്രം കൂടുതൽ സംഭാവന കിട്ടുന്നതെന്തുകൊണ്ടാണെന്നും ചോദിച്ചു.
തെരഞ്ഞെടുപ്പ് ബോണ്ടുകൾക്കെതിരായ കേസിൽ രണ്ടാംദിവസത്തെ വാദം ഉപസംഹരിച്ചാണ് സുപ്രീംകോടതിയുടെ വിമർശനം. ഇത് കൈക്കൂലിയെ നിയമപരമാക്കുന്നതെങ്ങനെയെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിശദീകരിച്ചു. കൈക്കൂലിയായി നൽകാനുദ്ദേശിക്കുന്ന പണം പാർട്ടികളിലെ വ്യക്തികൾക്ക് പകരം പാർട്ടികൾക്ക് നൽകുകയാണ്. ഒരു കമ്പനി 50 കോടി കൈക്കൂലിയായി നൽകാൻ വിചാരിച്ചാൽ അതൊന്നാകെ പാർട്ടി ഫണ്ടിലിടുകയല്ല വ്യക്തികൾക്ക് നൽകുകയാണ് നേരത്തെ ചെയ്തിരുന്നത്. എന്നാലിപ്പോൾ ആ കൈക്കൂലി നേരെ പാർട്ടിയിലേക്ക് പോകും. തെരഞ്ഞെടുപ്പിലേക്ക് പണമിറക്കുന്നവരുടെ ഉദ്ദേശ്യങ്ങൾ എന്തുതന്നെയായാലും അതിന് നിയമപരമായ പരിരക്ഷ നൽകുകയാണ് ഇതിലൂടെ ചെയ്യുന്നത്.
നിങ്ങളിഷ്ടപ്പെട്ടാലുമില്ലെങ്കിലും ഇതാണ് നമ്മുടെ രാഷ്ട്രീയ സംവിധാനമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. നമ്മുടെ രാഷ്ട്രീയ സംവിധാനത്തിൽ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ബോണ്ടിൽ കള്ളപ്പണം അവസാനിച്ചാൽ മാത്രം പോരെന്നും പദ്ധതി സുതാര്യമാകണമെന്നും തുല്യാവസരം ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ജനാധിപത്യത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് നീതിപൂർവകമായി തുല്യാവസരം ഉറപ്പുവരുത്തുകയും വേണം.
വെള്ളപ്പണം തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കൊണ്ടുവരുമ്പോൾ എല്ലാ വിവരങ്ങളും എല്ലാവർക്കും ലഭ്യമാക്കണം. പഴയ രീതി പരാജയമാകാം. എന്നാലും ഒരു കമ്പനിയുടെ ലാഭവിഹിതത്തിന്റെ 7.5 ശതമാനം വരെ മാത്രമേ പാർട്ടികൾക്ക് സംഭാവന ചെയ്യാവൂ എന്നൊരു പരിധി അതിനുണ്ടായിരുന്നു. ആ കമ്പനി രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവന എത്രയാണെന്ന് അതിന്റെ ഓഹരി ഉടമകൾക്ക് അറിയാനുള്ള അവകാശമുവുണ്ടായിരുന്നു. ബോണ്ടിൽ സർക്കാറിന്റെ ലക്ഷ്യം പ്രശംസനീയമാകാം. എന്നാൽ സംഭാവന വിവിധ പാർട്ടികൾക്കിടയിൽ ആനുപാതികമാക്കി തുല്യാവസരമൊരുക്കാൻ കൈക്കൊള്ളുന്ന നടപടികളാണ് പ്രധാനം.
ഭരണകക്ഷിക്ക് മാത്രം കൂടുതൽ സംഭാവന കിട്ടുന്നതെന്തുകൊണ്ടാണെന്ന് സുപ്രീംകോടതി ചോദിച്ചപ്പോൾ ഏറ്റവും ശക്തനായ നേതാവ്, കൂടുതൽ കേഡറുകളുള്ള പാർട്ടി, കൂടുതൽ ജയസാധ്യത, സുഖകരമായ ബിസിനസ് തുടങ്ങിയ ഘടകങ്ങളൊക്കെ നോക്കിയാണ് അവർ സംഭാവന ചെയ്യുന്നതെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.