സനാതന ധർമ വിവാദം: ഉദയനിധിക്കെതിരെ ക്രിമിനൽ നടപടി വേണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി
text_fieldsഉദയനിധി സ്റ്റാലിൻ
ന്യൂഡൽഹി: സനാതന ധർമ വിവാദവുമായി ബന്ധപ്പെട്ട് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ക്രിമിനൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ മൂന്ന് റിട്ട് പെറ്റിഷനുകൾ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, പ്രസന്ന ബി. വരൽ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
ഭരണഘടനാ അനുച്ഛേദം 32 പ്രകാരം റിട്ട് പെറ്റീഷൻ നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. തമിഴ്നാട്ടിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സനാതന ധർമം തൊട്ടുകൂടായ്മയും ജാതി വിവേചനവും പ്രോത്സാഹിപ്പിക്കുന്നതായാണ് കാണുന്നതെന്ന് ഉദയനിധിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഹിന്ദുമത വികാരം വ്രണപ്പെടുത്താൻ പ്രസംഗത്തിനിടെ ഉദ്ദേശിച്ചില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.
2023 സെപ്റ്റംബറിലാണ് സനാതന ധർമം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും, മലേറിയയും ഡെങ്കിയും പോലെ തുടച്ചുനീക്കണമെന്നും പൊതുപരിപാടിക്കിടെ ഉദയനിധി പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഉദയനിധിക്കെതിരെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച സനാതനധർമ അബോളിഷൻ കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിൻറെ പരാമർശം. സംഭവം വിവാദമായതോടെ നിരവധി പേരാണ് മന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.