കോച്ചിങ് സെന്ററുകൾ മരണമുറികളായെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കോച്ചിങ് സെന്ററുകൾ മരണമുറികളായി മാറുകയാണെന്നും വിദ്യാർഥികളുടെ ജീവിതം കൊണ്ട് കളിക്കുകയാണെന്നും സുപ്രീംകോടതി. ഡൽഹി ഐ.എ.എസ് കോച്ചിങ് സെന്ററിലെ വിദ്യാർഥികളുടെ മുങ്ങിമരണത്തിൽ കേന്ദ്രത്തിനും ഡൽഹി സർക്കാറിനും നോട്ടീസ് അയച്ചാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. വിദ്യാർഥികളുടെ മരണം എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.
ഡൽഹിയിലെ മുഖർജി നഗർ മേഖലയിലെ പരിശീലന സ്ഥാപനങ്ങൾ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധന നടത്താൻ കഴിഞ്ഞവർഷം ഡിസംബറിൽ ഡൽഹി ഹൈകോടതി അഗ്നിസുരക്ഷാ സേനക്കും മുനിസിപ്പൽ കോർപറേഷനും നിർദേശം നൽകിയത് ചോദ്യം ചെയ്ത് കോച്ചിങ് സെന്ററുകളുടെ അസോസിയേഷൻ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. അപ്പീൽ തള്ളിയ കോടതി അസോസിയേഷന് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. കോച്ചിങ് സെൻററുകൾ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ അവ ഓൺലൈൻ രീതിയിലേക്ക് മാറ്റണമെന്ന് കോടതി നിർദേശിച്ചു. അന്വേഷണം തൃപ്തികരമല്ലെങ്കിൽ കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം കൈമാറുമെന്നും കോടതി പറഞ്ഞു.
കോച്ചിങ് സെൻററുകളിൽ സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അറിയിക്കാനാവശ്യപ്പെട്ടാണ് കേന്ദ്ര സർക്കാറിനും ഡൽഹി ചീഫ് സെക്രട്ടറിക്കും കോടതി നോട്ടീസ് അയച്ചത്. കഴിഞ്ഞ മാസമാണ് ഡൽഹിയിലെ ഐ.എ.എസ് അക്കാദമി ബേസ്മെന്റിലെ വെള്ളക്കെട്ടിൽ മലയാളി ഉൾപ്പെടെ മൂന്ന് ഉദ്യോഗാർഥികൾ മുങ്ങിമരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.