കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് സുപ്രീംകോടതി; തോട്ടിപ്പണി നിർമാർജനം സമ്പൂർണമാക്കണം
text_fieldsന്യൂഡൽഹി: തോട്ടിപ്പണി സമ്പൂർണമായി നിർമാർജനം ചെയ്യാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് കർശന നിർദേശം നൽകി സുപ്രീംകോടതി. നിരോധിച്ച് 10 വർഷം കഴിഞ്ഞിട്ടും വെറുപ്പുളവാക്കുന്ന സമ്പ്രദായം ഇന്ത്യയിലിപ്പോഴും തുടരുന്നതിൽ കടുത്ത രോഷം പ്രകടിപ്പിച്ചാണ് ജസ്റ്റിസ് ആർ. രവീന്ദ്ര ഭട്ട് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.
തോട്ടിപ്പണിക്കിടയിൽ അഴുക്കുചാലുകളിൽ കുടുങ്ങി മരിക്കുന്നവർക്ക് 30 ലക്ഷം രൂപയും അംഗവൈകല്യമുണ്ടാകുന്നവർക്ക് 20 ലക്ഷം രൂപയും വീതം നഷ്ടപരിഹാരം നൽകണമെന്നും ബെഞ്ച് വിധിച്ചു. അപകടത്തിൽപെടുന്നവർക്കുള്ള നഷ്ടപരിഹാരം ഒരു കാരണവശാലും 10 ലക്ഷം രൂപയിൽ താഴെ പോകരുതെന്നും ബെഞ്ച് നിർദേശിച്ചു.
2013ലെ തോട്ടിപ്പണി നിരോധന, പുനരധിവാസ നിയമം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഫലപ്രദമായി നടപ്പാക്കുന്നതിനായി 14 മാർഗനിർദേശങ്ങളും ഇരകളുടെയും കുടുംബങ്ങളുടെയും പുനരധിവാസത്തിന് സ്കോളർഷിപ് അടക്കമുള്ള നിർദേശങ്ങളും മുന്നോട്ടുവെക്കുന്നുവെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് വ്യക്തമാക്കി.
‘നാം പോരാടുന്നത് അധികാരത്തിനല്ലെന്നും സ്വാതന്ത്ര്യത്തിനാണെന്നും’ ഉള്ള ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ വാക്കുകൾ ഉദ്ധരിച്ചാണ് തോട്ടിപ്പണിക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജി തീർപ്പാക്കിയുള്ള സുപ്രീംകോടതിയുടെ സുപ്രധാന വിധി.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടുമുള്ള തുല്യത പൂർണമായി നടപ്പാക്കണമെങ്കിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തോട്ടിപ്പണി നിരോധിച്ചേ മതിയാകൂവെന്ന് ബെഞ്ച് ഓർമിപ്പിച്ചു. കോടതി നിർദേശങ്ങൾ നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്താൻ കേസ് 2024 ഫെബ്രുവരി ഒന്നിലേക്ക് മാറ്റി. മാർഗനിർദേശങ്ങളും പുനരധിവാസ നിർദേശങ്ങളും അടങ്ങുന്ന വിധിയുടെ പൂർണരൂപം സുപ്രീംകോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.