മാല പൊട്ടിക്കൽ കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
text_fieldsചെന്നൈ: ചെന്നൈയിൽ നിരവധി മോഷണ കേസുകളിലെ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ചെന്നൈയിൽ ബുധനാഴ്ച രാവിലെ നിരവധി മോഷണങ്ങളിൽ പ്രതിയായ മഹാരാഷ്ട്രയിൽ നിന്നുള്ള സൂരജ്, ജാഫർ ഗുലാം ഹുസൈൻ എന്നീ രണ്ടുപേരെ അറസ്റ്റ് ചെയ്ത് മോഷണ മുതൽ വീണ്ടെടുക്കലിനായി വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോവുകയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങൾ വീണ്ടെടുക്കാൻ പൊലീസ് ജാഫറിനെ ബുധനാഴ്ച തരമണിയിലേക്ക് കൊണ്ടുപോയി. എന്നാൽ അയാൾ പെട്ടെന്ന് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇൻസ്പെക്ടർ മുഹമ്മദ് ബുഹാരി സ്വയം പ്രതിരോധത്തിനായി വെടിയുതിർക്കാൻ നിർബന്ധിതനാവുകയും വെടിയേറ്റ ജാഫർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചതായും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ചൊവ്വാഴ്ച മാത്രം ചെന്നൈയിലെ വേലച്ചേരി, സൈദാപ്പേട്ട് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലായി ഏഴ് മാല പൊട്ടിക്കൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനിടെ, ചെന്നൈയിൽ മാല പൊട്ടിക്കൽ കേസുകൾ വർധിക്കുന്നതായും പൊലീസ് പറഞ്ഞു. ഈ വർഷം ഫെബ്രുവരി 17ന് സൈബർ ഇന്റലിജൻസ് വിങ്ങിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പഴവന്താങ്കൽ റെയിൽവേ സ്റ്റേഷന് സമീപം മോഷ്ടാക്കൾ ആക്രമിച്ചിരുന്നു. തുടർന്ന് യാത്രക്കാർ ഇടപെട്ട് പ്രതിയെ പിടികൂടി റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.