ബലാത്സംഗത്തിനിരയായ പെൺകുട്ടി ജീവനൊടുക്കിയ കേസിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ
text_fieldsrepresentational image
ചെന്നൈ: ബലാത്സംഗത്തിനിരയായ പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ ക്ഷേത്ര പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ പെന്നലൂർ പേട്ടിലെ ക്ഷേത്ര പൂജാരിയായ മുനുസാമിയെയാണ് സി.ബി-സി.ഐ.ഡി പിടികൂടിയത്.
'നാഗദോഷം' ഉണ്ടെന്ന് പെൺകുട്ടിയോട് പറഞ്ഞ പൂജാരി അവളെ പലപ്പോഴായി ക്ഷേത്രത്തിൽ വരുത്തി ബലാത്സംഗം ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി സിബി-സിഐഡി ഉദ്യോഗസ്ഥർ പറഞ്ഞു.
ഫെബ്രുവരി 14ന് പൂജയിൽ പങ്കെടുക്കാനായി വെള്ളത്തുകോട്ടയിലെ ക്ഷേത്രത്തിൽ താമസിച്ച മകൾ ജീവനൊടുക്കാൻ ശ്രമിച്ചെന്ന് യുവതിയുടെ പിതാവ് തിരുവള്ളൂർ ജില്ലയിലെ പെന്നലൂർപേട്ട സ്വദേശി രാമകൃഷ്ണൻ ഫെബ്രുവരി 16ന് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് തിരുവള്ളൂരിൽ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ഏതാനും ദിവസങ്ങൾക്ക് ശേഷം മരിച്ചു. പിതാവിന്‍റെ പരാതിയിൽ സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
കാഞ്ചീപുരം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെയും തിരുവള്ളൂർ ഇൻസ്‌പെക്ടറുടെയും നേതൃത്വത്തിലുള്ള സിബി-സിഐഡി സംഘമാണ് മുനുസാമിയെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.
ബലാത്സംഗം, വഞ്ചന, ആത്മഹത്യാ പ്രേരണ എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളും തമിഴ്‌നാട് സ്ത്രീ പീഡന നിരോധന നിയമത്തിലെ സെക്ഷൻ 4 ഉം ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.