വി.എച്ച്.പിയുടെ ഹനുമാൻ ജയന്തി യാത്രയും ക്രിസ്ത്യാനികളുടെ ‘കുരിശിന്റെ വഴി’ യാത്രയും സമീകരിക്കുന്നതിനെതിരെ താര ടോജോ അലക്സ്; ‘ഏതെങ്കിലും ക്രിസ്തീയ ഘോഷയാത്രയിൽ ആയുധങ്ങൾ എടുത്തതായോ കല്ലെറിഞ്ഞതായോ ചരിത്രമുണ്ടോ?’
text_fieldsകൊച്ചി: ഓശാന ഞായർ ദിനത്തിൽ ഡൽഹി ലത്തീൻ അതിരൂപത നടത്താൻ നിശ്ചയിച്ചിരുന്ന കുരിശിന്റെ വഴി പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡൽഹി പൊലീസിനും അതിനെ ന്യായീകരിക്കുന്ന ബി.ജെ.പി നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് താര ടോജോ അലക്സ്. സംഘികൾക്ക് വെട്ടും കുത്തുമില്ലാതെ സമാധാനപരമായിട്ട് ഒരു പരിപാടി പോലും നടത്താനുള്ള കെൽപ്പില്ലാത്തത് കൊണ്ട്, ഇന്ത്യ മഹാരാജ്യത്തെ ബാക്കിയുള്ള ഹിന്ദു, മുസ്‍ലിം, ക്രിസ്ത്യൻ വിശ്വാസികളും സാധാരണ ജനങ്ങളും അതിൻ്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചു കൊള്ളണം എന്നതാണ് ബി.ജെ.പി നേതാക്കളുടെ ഉദ്ദേശ്യമെന്ന് താര ആരോപിച്ചു.
‘2022 ൽ മുതൽ കഴിഞ്ഞ മൂന്ന് വർഷമായി വിശ്വഹിന്ദു പരിഷത്തിന്റെ ഹനുമാൻ ജയന്തി ആഘോഷങ്ങൾക്ക് ഡൽഹിയിൽ വിലക്കുണ്ട്. എന്താണ് കാരണം? 2022 ഏപ്രിൽ 16 ന് ഡൽഹിയിലെ ജഹാംഗീർപുരി പ്രദേശത്ത് ഹനുമാൻ ജയന്തി ദിനത്തിൽ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയ്ക്കിടെ സംഘർഷമുണ്ടായി. അങ്കിത് ശർമ എന്ന പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. എട്ട് പോലീസ് ഉദ്യോഗസ്ഥർക്കും നിരവധി മനുഷ്യർക്കും പരിക്കേറ്റു. 2022-ലെ സംഭവത്തെത്തുടർന്ന്, അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കണ്ടെത്തി ഡൽഹി പൊലീസ് 45 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ആകെ 25 പേരെ അറസ്റ്റ് ചെയ്തു, രണ്ട് പ്രായപൂർത്തിയാകാത്തവരെയും കസ്റ്റഡിയിലെടുത്തു. ഈ കാരണങ്ങൾ കൊണ്ടാണ് ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് ദേശീയ തലസ്ഥാനത്തെ ജഹാംഗീർപുരിയിൽ വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന 'ശോഭ യാത്ര'യ്ക്ക് ഡൽഹി പോലീസ് കഴിഞ്ഞ മൂന്നു വർഷങ്ങളായി അനുമതി നിഷേധിച്ചു വരുന്നത്. എന്നാൽ,
AD 52 ലാണ് ക്രിസ്തുമതം ഇന്ത്യയിലേക്ക് കടന്ന് വരുന്നത്. അന്ന് മുതൽ ഇന്നുവരെയുള്ള 2000 ൽ പരം വർഷം കാലയളവിൽ ഏതെങ്കിലും ഒരു ക്രിസ്തീയ ഘോഷയാത്രയ്ക്കിടയിൽ ആയുധങ്ങൾ എടുത്ത് ഭീതി പടർത്തിയതായൊ... കല്ലെറിഞ്ഞതായോ... വെടിവെപ്പുണ്ടായതായോ ചരിത്രത്തിൽ എവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ? ഇല്ല’ -താര ഫേസ്ബുക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ഓശാന ഞായർ ദിനത്തിൽ ഡൽഹി ലത്തീൻ അതിരൂപത നടത്താൻ നിശ്ചയിച്ചിരുന്ന കുരിശിന്റെ വഴി പ്രദക്ഷിണത്തിന് സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചത്. തുടർന്ന്, ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4.30ഓടെ പള്ളിയോട് ചേർന്നുള്ള സ്കൂൾ മൈതാനത്ത് കുരിശിന്റെ വഴി ചടങ്ങുകൾ പൂർത്തിയാക്കുകയായിരുന്നു.
എല്ലാവർഷവും ഓശാന ദിനത്തിൽ ഓൾഡ് ഡൽഹിയിലെ സെന്റ് മേരീസ് പള്ളിയിൽനിന്ന് തിരുഹൃദയ കത്തീഡ്രലിലേക്ക് ഡൽഹി അതിരൂപതയുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി നടക്കാറുണ്ട്. പത്ത് കിലോമീറ്ററോളം ദൂരത്തിലാണ് കുരിശിന്‍റെ വഴി സംഘടിപ്പിക്കാറുള്ളത്.
സംഭവത്തിൽ പരാതിയില്ലെന്നും പൊലീസിന്‍റെ തീരുമാനം അംഗീകരിക്കുന്നുവെന്നും കുര്‍ബാനക്കുശേഷം ഇടവക വികാരി ഫാ. ഫ്രാന്‍സിസ് സ്വാമിനാഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ 15 വര്‍ഷമായി ഓശാനയിൽ കുരിശിന്‍റെ വഴി നടത്താറുണ്ട്. രണ്ടായിരത്തോളം വിശ്വാസികള്‍ പങ്കുചേരാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പും സമാനമായി അനുമതി നിഷേധിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചത് നിരാശാജനകമാണെന്ന് ഡൽഹി അതിരൂപത ആർച്ച് ബിഷപ്പ് അനിൽ ക്യൂട്ടോ പറഞ്ഞു.
പൊലീസ് നടപടി ഞെട്ടിക്കുന്നതാണെന്ന് ഡൽഹി ആർച്ച് ഡയോസിസ് കാത്തലിക് അസോസിയേഷൻ പറഞ്ഞു. സംഭവത്തിൽ ഡൽഹി പൊലീസ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ഗോൾ ഡാഖ് ഖാനായിലെ തിരുഹൃദയ കത്തീഡ്രലിലാണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഈസ്റ്റർ, ക്രിസ്മസ് ദിനങ്ങളിൽ സന്ദർശനം നടത്തിയത്. സി.ബി.സി.ഐയുടെയും ഡൽഹി അതിരൂപതയുടെയും ആസ്ഥാനം ഇവിടെയാണ്.
താര ടോജോ അലക്സിന്റെ കുറിപ്പിന്റെ പൂർണരൂപം:
സംഘി - ക്രിസംഘി ബാലൻസ് കെ നായരുകളുടെ ശ്രദ്ധയ്ക്ക്....
ഡല്‍ഹിയില്‍ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചതിനെ ബിജെപി ന്യായീകരിക്കുന്നത്, വിശ്വഹിന്ദു പരിഷത്ത് നടത്താനിരുന്ന ഹനുമാൻ ജയന്തിയോടനുബന്ധിച്ച ശോഭാ യാത്രയ്ക്കും ഡൽഹി പോലീസ് അനുമതിയി കൊടുത്തിരുന്നില്ല എന്ന് പറഞ്ഞു കൊണ്ടാണ്. ദേശീയ വിഡ്ഢികൾ ഇത്തരം ക്യാപ്സ്യൂൾ ഇറക്കുന്നതിനു മുൻപ് അല്പമെങ്കിലും ഹോംവർക്ക് ചെയ്യുമെന്ന് മിഥ്യാധാരണയൊന്നും നമു
ക്കില്ല. ഇനി കാര്യത്തിലേക്ക് വരാം..
2022 ൽ മുതൽ കഴിഞ്ഞ മൂന്ന് വർഷമായി വിശ്വഹിന്ദു പരിഷത്തിന്റെ ഹനുമാൻ ജയന്തി ആഘോഷങ്ങൾക്ക് ഡൽഹിയിൽ വിലക്കുണ്ട്. എന്താണ് കാരണം? 2022 ഏപ്രിൽ 16 ന് ഡൽഹിയിലെ ജഹാംഗീർപുരി പ്രദേശത്ത് ഹനുമാൻ ജയന്തി ദിനത്തിൽ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയ്ക്കിടെ സംഘർഷമുണ്ടായി.
വലതുപക്ഷ ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളുമായി ആ ദിവസം സംഘടിപ്പിച്ച മൂന്ന് ഘോഷയാത്രകളിൽ അവസാനത്തേതിനിടെയാണ് സംഘർഷം ഉണ്ടായത്. വാളുകളും പിസ്റ്റളുകളും വീശിയടിച്ച് ഘോഷയാത്ര നടത്തിയ സംഘികൾ, മുസ്‍ലിംകൾ റമദാൻ പ്രാർത്ഥന നടത്തുകയായിരുന്ന പള്ളിക്ക് സമീപം ഘോഷയാത്ര നിർത്തി, ഉച്ചഭാഷിണികളിൽ നിന്ന് ഉച്ചത്തിൽ സംഗീതം മുഴക്കുകയും അധിക്ഷേപകരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു.
അങ്ങനെ ഇതിനെ തുടർന്ന് വർഗീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അത് കല്ലെറിയൽ, തീവയ്പ്പ്, വെടിവയ്പ്പ് എന്നിവയിലേക്ക് വരെ കൊണ്ടെത്തിച്ചു. അക്രമത്തിൽ അങ്കിത് ശർമ എന്ന പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. എട്ട് പോലീസ് ഉദ്യോഗസ്ഥർക്കും നിരവധി മനുഷ്യർക്കും പരിക്കേറ്റു.
2022-ലെ സംഭവത്തെത്തുടർന്ന്, അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കണ്ടെത്തി ഡൽഹി പോലീസ് 45 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ആകെ 25 പേരെ അറസ്റ്റ് ചെയ്തു, രണ്ട് പ്രായപൂർത്തിയാകാത്തവരെയും കസ്റ്റഡിയിലെടുത്തു. ഈ കാരണങ്ങൾ കൊണ്ടാണ് ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് ദേശീയ തലസ്ഥാനത്തെ ജഹാംഗീർപുരിയിൽ വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന 'ശോഭ യാത്ര'യ്ക്ക് ഡൽഹി പോലീസ് കഴിഞ്ഞ മൂന്നു വർഷങ്ങളായി അനുമതി നിഷേധിച്ചു വരുന്നത്.
‘പ്രദേശത്തെ ക്രമസമാധാനപാലനത്തെയും സുരക്ഷയെയും വെല്ലുവിളിക്കുന്ന സാഹചര്യങ്ങളെയും അതിന്റെ പ്രത്യാഘാതങ്ങളും കണക്കിലെടുത്താണ്’ ഈ തീരുമാനമെന്ന് ഡൽഹി പൊലീസ് പറയുന്നത്.
സംശയമുള്ളവർക്ക് "2022 Jahangirpuri VHP violence" എന്ന് ഗൂഗിൾ ചെയ്തു നോക്കാവുന്നതാണ്.
AD 52 ലാണ് ക്രിസ്തുമതം ഇന്ത്യയിലേക്ക് കടന്ന് വരുന്നത്. അന്ന് മുതൽ ഇന്നുവരെയുള്ള 2000 ൽ പരം വർഷം കാലയളവിൽ ഏതെങ്കിലും ഒരു ക്രിസ്തീയ ഘോഷയാത്രയ്ക്കിടയിൽ ആയുധങ്ങൾ എടുത്ത് ഭീതി പടർത്തിയതായൊ... കല്ലെറിഞ്ഞതായോ... വെടിവെപ്പുണ്ടായതായോ ചരിത്രത്തിൽ എവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ? ഇല്ല. അപ്പൊ സംഘികൾക്ക് വെട്ടും കുത്തുമില്ലാതെ സമാധാനപരമായിട്ട് ഒരു പരിപാടി പോലും നടത്താനുള്ള കെൽപ്പില്ലാത്തത് കൊണ്ട്, ഇന്ത്യ മഹാരാജ്യത്തെ ബാക്കിയുള്ള ഹിന്ദു, മുസ്‍ലിം, ക്രിസ്ത്യൻ വിശ്വാസികളും സാധാരണ ജനങ്ങളും അതിൻ്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചു കൊള്ളണം എന്ന്.
പണ്ടത്തെ ഒരു പഴഞ്ചൊല്ലാണ് ഓർമ്മ വരുന്നത്..
"പട്ടി പുല്ല് തിന്നുകയുമില്ല... പശുവിനെ കൊണ്ട് തീറ്റിക്കുകയുമില്ല..."
Tara Tojo Alex

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.