മുസ്ലിം വിദ്യാർഥിയെ അധ്യാപിക തല്ലിച്ച കേസ്: തുഷാർ ഗാന്ധിക്ക് അർഹത എന്തെന്ന് യോഗിസർക്കാർ; ആരാണ് ഹരജിക്കാരനെന്ന് നോക്കേണ്ടെന്ന് കോടതി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: മുസഫർ നഗറിൽ തൃപ്ത ത്യാഗി എന്ന അധ്യാപിക ഏഴു വയസ്സുകാരനായ മുസ്ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തിൽ ഹരജിയുമായി വരാൻ മഹാത്മാഗാന്ധിയുടെ പൗത്രൻ തുഷാർ ഗാന്ധിക്ക് എന്ത് അർഹതയാണുള്ളതെന്ന് കേന്ദ്രസർക്കാറിന്റെ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു. എന്നാൽ, ഹരജിക്കാരന് ഈ വിഷയത്തിൽ ഇടപെടാൻ നിയമപരമായ അർഹതയില്ലെന്ന ഉത്തർപ്രദേശ് സർക്കാറിന് വേണ്ടി ഹാജരായ രാജുവിന്റെ വാദം സുപ്രീംകോടതി തള്ളി.
മൗലികാവകാശ ലംഘനം നടന്ന ഇതുപോലൊരു കേസിൽ ഹരജിക്കാരൻ ആരാണെന്ന് സർക്കാർ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഇത്തരം വിഷയങ്ങളിൽ കോടതിക്ക് സ്വമേധയാ കേസെടുക്കാമെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, പങ്കജ് എസ്. മിത്തൽ എന്നിവരടങ്ങുന്ന ബെഞ്ച് ഓർമിപ്പിച്ചു.
ഈ കേസിൽ ക്രിമിനൽനിയമത്തിലെ നടപടിക്രമംപോലും പാലിച്ചിട്ടില്ല. അതേസമയം, മൗലികാവകാശങ്ങളുടെയും വിദ്യാഭ്യാസനിയമത്തിന്റെയും ലംഘനം നടന്നിട്ടുമുണ്ട്. യു.പി സർക്കാർ ആരെയും പ്രതിരോധിക്കുന്നില്ലെന്ന് അവകാശപ്പെട്ട രാജു ആനുപാതികമല്ലാത്ത വർഗീയകാഴ്ചപ്പാട് സംഭവത്തിന് നൽകിയെന്ന് ആരോപിച്ചു.
എന്നാൽ, വർഗീയത പകർപ്പിലുണ്ടെന്ന് പറഞ്ഞ് ഈ വാദവും സുപ്രീംകോടതി തള്ളി. അധ്യാപിക പറഞ്ഞത് നിസ്സാരമായി എടുക്കാനാവില്ലെന്ന് പ്രതികരിച്ച കോടതി ഒരു പ്രത്യേക സമുദായക്കാരനായ കുട്ടിയെ തല്ലണമെന്ന് പറയുന്നതിലൂടെ എന്ത് തരം വിദ്യാഭ്യാസമാണ് നൽകുന്നതെന്ന് ചോദിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.