യു.എന്നിൽ വെട്ടിലായി കേന്ദ്രം
text_fieldsന്യൂഡൽഹി: അടിയന്തര വെടിനിർത്തൽ നടപ്പാക്കി കാരുണ്യ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കാൻ ആവശ്യപ്പെടുന്ന ഐക്യരാഷ്ട്ര പൊതുസഭാ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നടപടിയിൽ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധം.
അതേസമയം, ഹമാസ് ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയത് ഭീകരാക്രമണമായി കണ്ട് അപലപിക്കുന്ന വാക്കുകൾ പ്രമേയത്തിൽ ഇല്ലാത്തതു കൊണ്ടാണ് ഈ നിലപാട് സ്വീകരിച്ചതെന്നാണ് കേന്ദ്രസർക്കാറിന്റെ വിശദീകരണം. എന്നാൽ സർക്കാറിന്റെ നയംമാറ്റവും നയതന്ത്ര ആശയക്കുഴപ്പവുമാണ് യു.എന്നിലെ നിലപാടിൽ വ്യക്തമായതെന്ന് കോൺഗ്രസ്, സി.പി.എം, സി.പി.ഐ, എൻ.സി.പി, ഫോർവേഡ് ബ്ലോക്ക് തുടങ്ങി വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ചയാണ് യു.എന്നിൽ വോട്ടെടുപ്പ് നടന്നത്. യു.എന്നിലെ ഇന്ത്യയുടെ ഉപ സ്ഥിരം പ്രതിനിധി യോജന പട്ടേലാണ് യോഗത്തിൽ പങ്കെടുത്തത്. വെടിനിർത്തൽ നടപ്പാക്കി കാരുണ്യ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങാൻ ആഹ്വാനം ചെയ്യുന്ന കരട് പ്രമേയം തയാറാക്കിയത് ജോർഡനാണ്. എന്നാൽ ഹമാസിനെ പരാമർശിച്ചിരുന്നില്ല. ഭീകരത കടുത്ത ദ്രോഹമാണെന്നും അതിന് അതിർത്തികളോ വംശ-ദേശീയതകളോ ഇല്ലെന്നും ഭീകരതയുടെ ഏതൊരു ന്യായീകരണവും ലോകം സ്വീകരിക്കരുതെന്നും ഇന്ത്യയുടെ പ്രതിനിധി യോഗത്തിൽ പറഞ്ഞു.
അമേരിക്കൻ പിന്തുണയോടെ വോട്ടെടുപ്പിനു മുമ്പ് കാനഡ മുന്നോട്ടു വെച്ച ഭേദഗതിയെയാണ് ഇന്ത്യ അനുകൂലിച്ചത്. ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തെ അസന്ദിഗ്ധമായി അപലപിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി ബന്ദികളോട് മനുഷ്യത്വപരമായി പെരുമാറുന്നുവെന്ന് ഉറപ്പു വരുത്തണം. അവരെ നിരുപാധികം ഉടൻ വിട്ടയക്കണം --ഈ ഖണ്ഡിക കൂടി ഉൾപ്പെടുത്താനായിരുന്നു ഭേദഗതി. മറ്റ് 87 രാജ്യങ്ങൾക്കൊപ്പം ഈ ഭേദഗതിക്ക് അനുകൂലമായാണ് ഇന്ത്യ വോട്ട് ചെയ്തത്. 55 രാജ്യങ്ങൾ എതിർത്തു. 23 അംഗങ്ങൾ വിട്ടുനിന്നു. എന്നാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടാത്തതിനാൽ കരട് ഭേദഗതി അംഗീകരിക്കപ്പെട്ടില്ല.
യുദ്ധം അവസാനിപ്പിക്കാൻ വഴിയൊരുക്കി കാരുണ്യ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്യുന്ന പ്രമേയമാണ് 193 അംഗ യു.എൻ പൊതുസഭ അംഗീകരിച്ചത്. ഗസ്സയിൽ അവശ്യ സാധന-സേവനങ്ങൾ മുടക്കം കൂടാതെ അടിയന്തരമായി എത്തിക്കണം. 121 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 44 രാജ്യങ്ങൾ വിട്ടു നിന്നു. 14 രാജ്യങ്ങൾ എതിർത്ത് വോട്ടു ചെയ്തു. എതിർത്ത് വോട്ടു ചെയ്തവരിൽ യു.എസും ഇസ്രായേലും ഉൾപ്പെടുന്നു. ചൈന, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങൾ അനുകൂലിച്ചു. കാനഡ, ജർമനി, ജപ്പാൻ, യു.കെ, യുക്രെയ്ൻ എന്നിവ വിട്ടുനിന്നു.
ഫലസ്തീനികളും യു.എൻ പ്രവർത്തകരും മെഡിക്കൽ സംഘവും വാദി ഗസ്സക്ക് വടക്കുള്ള ഗസ്സ മുനമ്പിൽനിന്ന് തെക്കൻ ഗസ്സയിലേക്ക് മാറണമെന്ന കൽപന അധിനിവേശ ശക്തിയായ ഇസ്രായേൽ റദ്ദാക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി ബന്ദിയാക്കിയ എല്ലാവരെയും നിരുപാധികം വിട്ടയക്കണം. അന്താരാഷ്ട്ര നിയമങ്ങൾ മാനിച്ച് മനുഷ്യത്വപരമായ സമീപനം അവർക്ക് നൽകണം. മേഖലയിലെ അസ്ഥിരതയും സംഘർഷവും വർധിപ്പിക്കാതെ എല്ലാവരും സംയമനം പാലിക്കാനും പ്രമേയം ആഹ്വാനം ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.