കർഷക സമരം തടയാൻ അടച്ച അതിർത്തി തുറക്കണമെന്ന് കോടതി
text_fieldsന്യൂഡൽഹി: കർഷക പ്രതിഷേധത്തെത്തുടർന്ന് ഹരിയാന സർക്കാർ അടച്ച ശംഭു അതിർത്തി തുറക്കാൻ പഞ്ചാബ്- ഹരിയാന ഹൈകോടതി നിർദേശം. സ്ഥിരമായി ദേശീയപാത ഇങ്ങനെ അടച്ചിടാനാവില്ലെന്നും യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടെന്നും ഒരാഴ്ചക്കുള്ളിൽ നടപടി പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.
450ഓളം പ്രതിഷേധക്കാർ മേഖലയിൽ തുടരുകയാണെന്ന് ഹരിയാനക്കുവേണ്ടി ഹാജരായ അഡീഷനൽ അഡ്വക്കറ്റ് ജനറൽ ദീപക് സബർവാൾ കോടതിയെ അറിയിച്ചു. പൊലീസ് കർഷകരെ എന്തിന് ഇത്ര ഭയക്കണമെന്ന് കോടതി ചോദിച്ചു. ‘അതിർത്തി തുറക്കണം, അവർ അതിർത്തി കടക്കുന്നെങ്കിൽ കടക്കട്ടെ, ഘെരാവോ ചെയ്യുന്നെങ്കിൽ ചെയ്യട്ടെ. നമ്മൾ ജീവിക്കുന്നത് ജനാധിപത്യ സംവിധാനത്തിലാണ്, നിയമം പാലിക്കുന്നത് പൊലീസിന്റെ ചുമതലയാണ്. കർഷക സംഘടനകൾ നിയമം കൈയിലെടുക്കരുത്- കോടതി തുടർന്നു. പ്രതിഷേധക്കാരിലൊരാൾ വെടിയേറ്റുമരിച്ച സംഭവത്തിൽ വെടിയുതിർത്തത് പൊലീസിന്റെ കൈയിലുള്ള തോക്കിൽ നിന്നല്ലെന്ന് വിലയിരുത്തിയ കോടതി ഇതിൽ അന്വേഷണം നടത്താൻ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.
താങ്ങുവില നിയമപരമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരിയാനയിലെയും പഞ്ചാബിലെയും കർഷകർ ഡൽഹി ചലോ മാർച്ച് പ്രഖ്യാപിച്ചത്. ഇവരെ തടയാനാണ് ഹരിയാന സർക്കാർ ഫെബ്രുവരിയിൽ ശംഭു അതിർത്തി അടച്ചത്. അംബാല- ന്യൂഡൽഹി ദേശീയപാതയിൽ പഞ്ചാബിനും ഹരിയാനക്കുമിടയിലാണ് ശംഭു അതിർത്തി. ഡൽഹി, ഹരിയാന, പഞ്ചാബ്, ജമ്മു-കശ്മീർ എന്നിവിടങ്ങൾക്കിടയിൽ ചരക്കുനീക്കത്തിലടക്കം നിർണായകമായ പാത അടച്ചതിൽ പ്രതിഷേധം ശക്തമായിരുന്നു.
കർഷക സമരത്തിന്റെ ഭാഗമായി ഈ പാതയിലൂടെയായിരുന്നു പ്രതിഷേധക്കാർ മാർച്ചുനടത്തിയത്. ഇവരെ തടയാനാണ് ഹരിയാന അതിർത്തി അടച്ചത്. ഡൽഹി അതിർത്തിയായ സിംഗുവും പൊലീസ് അടച്ചിരുന്നു. ഫെബ്രുവരി 13 മുതൽ കിസാൻ മസ്ദൂർ മോർച്ച (കെ.എം.എം), സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര) എന്നിവയുടെ ബാനറുകളിൽ കർഷകർ ശംഭു അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.