'ഇന്ത്യയിലെ ഏറ്റവും മോശം സർക്കാർ സ്കൂളുകൾ തമിഴ്നാട്ടിലാണ്'; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആർ.എൻ.രവി
text_fieldsആർ.എൻ.രവി
ചെന്നൈ: തമിഴ്നാട് സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഗവർണർ ആർ.എൻ.രവി. ഇന്ത്യയിലെ ഏറ്റവും മോശം സർക്കാർ സ്കൂളുകൾ തമിഴ്നാട്ടിലാണെന്നും ഉത്തർപ്രദേശിനേക്കാളും ബിഹാറിനെക്കാളും മോശമാണ് തമിഴ്നാട് സ്കൂളുകളുടെ അവസ്ഥയെന്നുമാണ് ആരോപണം. സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾ ഇന്ത്യയിൽ ഒന്നാമതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്ഭവനിലെ ഭാരതിയാർ മണ്ഡപത്തിൽ അംബേദ്കർ ജന്മവാർഷിക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദലിത് പീഡനം നടക്കുന്നത് തമിഴ്നാട്ടിലാണ്. ദലിതർക്കുള്ള പദ്ധതിയിലെ പണം വകമാറ്റി ചെലവഴിക്കുന്നു. സാമൂഹ്യനീതിയെ പറ്റി പ്രഭാഷണം നടത്തുന്നിടത്താണ് ഈ ദുരവസ്ഥ എന്നും ആർ.എൻ രവി പറഞ്ഞു. നെഹ്റുവിനെതിരായ വിമർശനങ്ങളും ഗവർണർ ചൂണ്ടികാണിച്ചു. നെഹ്‌റുവിന് അംബേദ്കറോട് വെറുപ്പായിരുന്നു എന്നും അംബേദ്കരുടെ പ്രതിഭയെ നെഹ്‌റു ഭയന്നുവെന്നും അദ്ദേഹം ആരോപിച്ചു. അംബേദ്കറെ നെഹ്‌റു ലോക്സഭയിൽ പ്രവേശിപ്പിച്ചില്ല. ഭാരത രത്ന നൽകാതെ അംബേദ്കറെ അപമാനിച്ചെന്നും ആർ.എൻ.രവി പറഞ്ഞു. വോട്ട് ബാങ്കിന് വേണ്ടി മാത്രമാണ് രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്നത് എന്നും' അദ്ദേഹം പറഞ്ഞു.
മധുരയിലെ ഗവ.എയ്ഡഡ് കോളജിൽ നടന്ന പരിപാടിയിൽ ഗവർണർ വിദ്യാർഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടത് നേരത്തെ വിവാദമായിരുന്നു. അതിനിടെയാണ് വീണ്ടും വിവാദ പരാമർശവുമായി ഗവർണർ രംഗത്തെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.