ഡൽഹിയിൽ വർഷങ്ങളായി ഭരണമില്ല; ബി.ജെ.പിക്ക് വഴിയൊരുക്കിയത് ഇക്കാര്യങ്ങളെന്ന് ധ്രുവ് റാഠി
text_fieldsന്യൂഡൽഹി: ഡൽഹിയിൽ വർഷങ്ങളായി കൃത്യമായി ഭരണം നടക്കുന്നില്ലെന്ന് യുട്യൂബർ ധ്രുവ് റാഠി. ജനങ്ങൾക്ക് വേണ്ടി ശരിയായി ഭരിക്കാൻ എ.എ.പിക്ക് സാധിച്ചില്ല. ഇതാണ് ഡൽഹിയിൽ അവരുടെ പരാജയത്തിലേക്ക് നയിച്ചതെന്നും ധ്രുവ് റാഠി പറഞ്ഞു. സർക്കാരിൻ്റെ മുഴുവൻ പ്രവർത്തനവും സ്തംഭിപ്പിക്കാൻ ബി.ജെ.പി സാധ്യമായതെല്ലാം ചെയ്തുവെന്നു ധ്രുവ് റാഠി വ്യക്തമാക്കി.
ലഫ്റ്റനന്റ് ഗവർണറെ ഉപയോഗിച്ച് എ.എ.പി പദ്ധതികൾ നടപ്പാക്കുന്നത് ബി.ജെ.പി തടഞ്ഞു. വിവിധ അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി നേതാക്കളെ വ്യാജ കേസുകളിലിൽ ജയിലിലാക്കി. 2023ന് ശേഷം ഡൽഹിയെ അദൃശ്യമായി നിയന്ത്രിച്ചത് ബി.ജെ.പിയായിരുന്നു.
ഇനി ഡൽഹിയിലെ പ്രശ്നങ്ങൾക്ക് യഥാർഥത്തിൽ ആരാണ് കാരണക്കാരെന്ന് ജനങ്ങൾക്ക് മനസിലാവും. ഇനിയും ഡൽഹിയിലെ ജനങ്ങൾ വായു മലിനീകരണം, യമുനയുടെ മലിനീകരണം, അടിസ്ഥാന സൗകര്യവികസനത്തിന്റെ തകർച്ച എന്നിവയെ കുറിച്ച് സംസാരിക്കുമോയെന്നാണ് താൻ ഉറ്റുനോക്കുന്നത്. അതോ വിഭജനത്തിന്റേയും വർഗീയതയുടേയും രാഷ്ട്രീയം കൊണ്ട് ബി.ജെ.പി ജനങ്ങളെ മയക്കുമോയെന്നാണ് ഭയമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയം ഉറപ്പിച്ച് കഴിഞ്ഞു. 48 സീറ്റുകളിൽ ജയിച്ചാണ് ബി.ജെ.പി അധികാരം ഉറപ്പിച്ചത്. ആം ആദ്മി പാർട്ടി 22 സീറ്റിലാണ് വിജയിച്ചത്. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. ഇക്കുറിയും ഒരു സീറ്റിൽ പോലും വിജയിക്കാൻ കോൺഗ്രസിനായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.