'വഖഫ് ബില്ലിനെ പിന്തുണക്കുന്നവർ ഹിറ്റ്ലറെ മറക്കരുത്'; മുസ്ലിം വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിനെതിരെ നാട് ഉണരണമെന്ന് കെ.രാധാകൃഷ്ണൻ
text_fieldsന്യൂഡൽഹി: മുസ്ലിം ജനവിഭാഗത്തെ രാജ്യത്തിന്റെ ശത്രുക്കളായി ചിത്രീകരിക്കാനുള്ള ശ്രമമാണ് വഖഫ് ഭേദഗതി ബില്ലെന്ന് ചർച്ചയിൽ സംസാരിച്ച കെ. രാധാകൃഷ്ണൻ പറഞ്ഞു. മുസ്ലിംകൾക്കിടയിലെ പാവങ്ങൾക്കും വനിതകൾക്കും കുട്ടികൾക്കും വേണ്ടിയാണ് ബില്ലെന്നാണ് ന്യൂനപക്ഷമന്ത്രിയുടെ അവകാശവാദം.
അവരെ സംരക്ഷിക്കാൻ സർക്കാറിന് താൽപര്യമുണ്ടെങ്കിൽ റദ്ദാക്കിയ ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ് പുനഃസ്ഥാപിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എല്ലാ മതവിഭാഗങ്ങൾക്കും സ്വന്തം കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ഭരണഘടനപരമായ അവകാശമുണ്ട്. ഇതിനുമേലുള്ള കടന്നുകയറ്റമാണ് ബിൽ. വഖഫ് ബോർഡിൽ അമുസ്ലിംകളെ ഉൾപ്പെടുത്തുന്നതുപോലുള്ള സമീപനം മറ്റു മതവിഭാഗങ്ങളുടെ വിഷയങ്ങളിൽ സ്വീകരിക്കുമോ എന്ന് ചോദിച്ച കെ. രാധാകൃഷ്ണൻ ദേവസ്വം ബോർഡ് അംഗത്തിന്റെ പേരിന് ക്രിസ്ത്യൻ സാമ്യമുണ്ടായതിനെ തുടർന്ന് 1987ൽ കേരളത്തിൽ വലിയ കോലാഹലമുണ്ടായത് സഭയെ ഓർമിപ്പിച്ചു.
മുസ്ലിം വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിനെതിരെ നാട് ഉണരണം. ഹിറ്റ്ലർ എങ്ങനെയാണ് ജർമനിയെ ഫാഷിസത്തിലേക്ക് കൊണ്ടുപോയതെന്ന് ബില്ലിനെ അനുകൂലിക്കുന്നവർ ഓർക്കണം. കേരളത്തിലെ വിഷയം പറഞ്ഞപ്പോൾ മന്ത്രി സുരേഷ് ഗോപി ഇവിടെയുണ്ട്, അദ്ദേഹത്തിന് അറിയാം എന്ന് കെ. രാധാകൃഷ്ണൻ പറഞ്ഞതോടെ സുരേഷ് ഗോപി എഴുന്നേറ്റ് ബഹളം വെച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.