സംഘർഷ സ്ഥലത്തുനിന്ന് പൂർണ സൈനിക പിന്മാറ്റത്തിന് ഇന്ത്യ, ചൈന ധാരണ
text_fieldsന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷ മേഖലകളിൽനിന്ന് പൂർണമായ സൈനിക പിന്മാറ്റത്തിന് ഇന്ത്യ, ചൈന ധാരണ. ഇതുവഴി യഥാർഥ നിയന്ത്രണ രേഖയിൽ ഉടനീളം സമാധാനവും സഹിഷ്ണുതയും പൂർണതോതിൽ പുനഃസ്ഥാപിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് അതിർത്തികാര്യത്തെക്കുറിച്ച് നടന്ന പുതിയ നയതന്ത്ര ചർച്ചകളിൽ തീരുമാനിച്ചു.
സംഘർഷ മേഖലകളിൽനിന്ന് ഇന്ത്യ, ചൈന സേനകൾ പൂർണമായും പിന്മാറുന്നുവെന്ന് ഉറപ്പുവരുത്താനുള്ള കൂടുതൽ നടപടി ചർച്ചചെയ്യാൻ രണ്ടു രാജ്യങ്ങളുടെയും മുതിർന്ന സേന കമാൻഡർമാർ വൈകാതെ കൂടിക്കാഴ്ച നടത്തും. സൈനിക, നയതന്ത്ര തലത്തിൽ സമ്പർക്കവും ആശയവിനിമയവും നിലനിർത്തി അതിർത്തി സാഹചര്യം ഏറ്റവും പെട്ടെന്ന് നേരെയാക്കുന്നതിന് ഇരുപക്ഷവും തീരുമാനിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ പൂർവേഷ്യ വിഭാഗം ജോയൻറ് സെക്രട്ടറിയാണ് ഇന്ത്യയെ പ്രതിനിധാനംചെയ്ത് ചർച്ചയിൽ പെങ്കടുത്തത്. വിദേശകാര്യ മന്ത്രാലയത്തിലെ അതിർത്തികാര്യ ഡയറക്ടർ ജനറലാണ് ചൈനക്ക് വേണ്ടി പങ്കെടുത്തത്.
ഏറ്റുമുട്ടൽ സാഹചര്യമുള്ള കേന്ദ്രങ്ങളിൽനിന്ന് സേനയെ പിൻവലിക്കുന്നതടക്കം കിഴക്കൻ ലഡാക്കിലെ സാഹചര്യങ്ങൾ ഇതിനിടെ, മുതിർന്ന സേനാ ഉദ്യോഗസ്ഥരുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചർച്ചചെയ്തു. സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, കരസേന മേധാവി ജനറൽ എം.എം നരവനെ, നാവികസേന മേധാവി അഡ്മിറൽ കരംബിർ സിങ്, വ്യോമസേന മേധാവി ആർ.കെ.എസ് ബദോരിയ തുടങ്ങിയവർ പങ്കെടുത്തു.
ആദ്യഘട്ട പിന്മാറ്റ നടപടികൾ പൂർത്തിയായി വരുന്നതായി സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. രണ്ടു മാസം നീണ്ട സംഘർഷത്തിനൊടുവിൽ തിങ്കളാഴ്ചയാണ് പിന്മാറ്റം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.