കൂറുമാറ്റം: ഝാർഖണ്ഡിൽ രണ്ട് എം.എൽ.എമാരെ അയോഗ്യരാക്കി
text_fieldsറാഞ്ചി: ഝാർഖണ്ഡ് നിയമസഭയുടെ വർഷകാല സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ, കൂറുമാറ്റ നിരോധന നിയമപ്രകാരം രണ്ട് എം.എൽ.എമാരെ സ്പീക്കറുടെ ട്രൈബ്യൂണൽ അയോഗ്യരാക്കി. ജെ.എം.എം (ഝാർഖണ്ഡ് മുക്തി മോർച്ച) എം.എൽ.എ ലോബിൻ ഹെംബ്രോമിനും കോൺഗ്രസ് എം.എൽ.എ ജയ് പ്രകാശ് ഭായ് പട്ടേലിനുമാണ് അയോഗ്യത.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഹെംബ്രോം രാജ്മഹൽ മണ്ഡലത്തിൽ ജെ.എം.എം ഔദ്യോഗിക സ്ഥാനാർഥി വിജയ് ഹൻസ്ദാക്കിനെതിരെ സ്വതന്ത്രനായി മത്സരിച്ചിരുന്നു. ബി.ജെ.പി ടിക്കറ്റിൽ ജയിച്ച പട്ടേൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ ചേർന്ന് പാർട്ടി ടിക്കറ്റിൽ ഹസാരിബാഗിലും മത്സരിച്ചു. എന്നാൽ, ഇരുവർക്കും ജയിക്കാനായില്ല.
സ്വാതി മലിവാൾ കേസ്: ബിഭവ് കുമാർ സുപ്രീംകോടതിയിൽ ജാമ്യഹരജി നൽകി
ന്യൂഡൽഹി: ആം ആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ പ്രതിയായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സനൽ അസിസ്റ്റന്റ് ബിഭവ് കുമാർ ജാമ്യംതേടി സുപ്രീംകോടതിയിൽ. ജാമ്യം നിഷേധിച്ച ഡൽഹി ഹൈകോടതി ഉത്തരവ് ചോദ്യംചെയ്തും തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് വാദിച്ചുമാണ് ജാമ്യഹരജി നൽകിയത്. കേസിൽ അന്വേഷണം അവസാനിച്ചതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയേണ്ട ആവശ്യമില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
ആം ആദ്മിക്ക് ഇനി പുതിയ ഓഫിസ്
ന്യൂഡൽഹി: ഡൽഹി ഹൈകോടതിയുടെ നിർദേശപ്രകാരം ആം ആദ്മി പാർട്ടിക്ക് പുതിയ ഓഫിസ് അനുവദിച്ച് കേന്ദ്ര സർക്കാർ. ഡൽഹി പണ്ഡിറ്റ് രവിശങ്കർ ശുക്ല ലെയ്നിലെ ഒന്നാം നമ്പർ ബംഗ്ലാവാണ് പാർട്ടിയുടെ പുതിയ ഓഫിസ്.
നേരത്തെ ഡൽഹി ദീൻദയാൽ ഉപാധ്യായ് മാർഗിൽ ഉണ്ടായിരുന്ന ഓഫിസ് ഹൈകോടതിയുടെ നവീകരണത്തിനായി ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ദേശീയ പാർട്ടിയായ തങ്ങൾക്ക് ഓഫിസ് അനുവദിക്കണമെന്ന ആവശ്യവുമായി ആം ആദ്മി കോടതിയെ സമീപിക്കുകയും തുടർന്ന് ഓഫിസ് അനുവദിക്കുന്ന കാര്യം കേന്ദ്ര സർക്കാറിനോട് അറിയിക്കാൻ കോടതി ആവശ്യപ്പെടുകയുമായിരുന്നു.
ലോക്സഭ സംഘർഷം: കേന്ദ്രമന്ത്രി മാപ്പ് പറയണം -വേണുഗോപാൽ
ന്യൂഡൽഹി: ലോക്സഭയിലെ സംഘർഷം ക്രമപ്രശ്നമായി ഉന്നയിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അടിയുടെ വക്കിൽ നിർത്തിവെച്ച സഭ രണ്ടുമണിക്ക് ചേർന്നപ്പോഴാണ് വേണുഗോപാൽ വിഷയം ഉന്നയിച്ചത്. ഒരു കേന്ദ്ര സഹമന്ത്രി സഭാംഗങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതാണ് കണ്ടതെന്നും ഇത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
താങ്കളാണ് സഭയുടെ മര്യാദ കാത്തുസൂക്ഷിക്കേണ്ടതെന്നും നടപടി വേണമെന്നും മന്ത്രി ബിട്ടു മാപ്പു പറയണമെന്നും വേണുഗോപാൽ സ്പീക്കറോട് പറഞ്ഞു.
ബജറ്റിനെതിരെ തമിഴ്നാട്ടിൽ ഡി.എം.കെ പ്രതിഷേധം
ചെന്നൈ: കേന്ദ്ര ബജറ്റിൽ തമിഴ്നാടിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ 27ന് സംസ്ഥാനത്തെ ജില്ല ആസ്ഥാനങ്ങളിൽ പ്രകടനവും ധർണയും നടത്തുമെന്ന് ഡി.എം.കെ നേതൃത്വം അറിയിച്ചു. വിവേചനത്തിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടക്കുന്ന നിതി ആയോഗ് യോഗത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കില്ല. കഴിഞ്ഞ ദിവസം ഡി.എം.കെ എം.പിമാർ സഖ്യകക്ഷികളുമായി ചേർന്ന് പാർലമെന്റ് സമുച്ചയത്തിൽ പ്രതിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.