പ്രധാനമന്ത്രിയുടെ ചിത്രവുമായി സെൽഫി പോയന്റുകൾ സ്ഥാപിക്കണമെന്ന് സർവകലാശാലകളോട് യു.ജി.സി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പശ്ചാത്തലമാക്കി സെൽഫി പോയന്റുകൾ സ്ഥാപിക്കാൻ യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി) സർവകലാശാലകൾക്ക് നൽകിയ നിർദേശം വിവാദമാകുന്നു. വിവിധ മേഖലകളിലെ ഇന്ത്യയുടെ നേട്ടങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് യു.ജി.സി വിശദീകരിക്കുന്നു. എന്നാൽ, അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി സർവകലാശാലകളിലൂടെ ബി.ജെ.പിക്കുവേണ്ടി പ്രചാരണം നടത്തുകയാണ് യു.ജി.സി ചെയ്യുന്നതെന്ന് വിമർശകർ കുറ്റപ്പെടുത്തുന്നു.
സർവകലാശാല വിദ്യാർഥികളും സന്ദർശകരും നിശ്ചിത പോയന്റിൽനിന്ന് സെൽഫികളെടുത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കണമെന്നാണ് സർവകലാശാലകൾക്കുള്ള നിർദേശത്തിൽ പറയുന്നത്. വ്യത്യസ്ത മേഖലകളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളിൽനിന്ന് പ്രചോദനമുൾക്കൊള്ളുന്ന യുവജനങ്ങളുടെ പ്രസരിപ്പും ഊർജസ്വലതയും പ്രയോജനപ്പെടുത്താനുള്ള അസുലഭ അവസരമാണ് കൈവന്നിരിക്കുന്നതെന്ന് വൈസ് ചാൻസലർമാർക്കയച്ച കത്തിൽ യു.ജി.സി സെക്രട്ടറി മനീഷ് ജോഷി ചൂണ്ടിക്കാട്ടുന്നു.
സെൽഫി പോയന്റുകൾക്കായി വ്യത്യസ്ത മാതൃകകളും യു.ജി.സി നിർദേശിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ ആഗോളീകരണം, നാനാത്വത്തിൽ ഏകത്വം, സ്മാർട്ട് ഇന്ത്യ ഹാക്കത്തൺ, ഇന്ത്യൻ വിജ്ഞാന സമ്പ്രദായം, ബഹുഭാഷ, ഉന്നത വിദ്യാഭ്യാസം, ഗവേഷണം, നൂതനാശയങ്ങൾ എന്നീ മേഖലകളിലെ ഇന്ത്യയുടെ വളർച്ച തുടങ്ങിയ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് സെൽഫി പോയന്റുകൾ തയാറാക്കേണ്ടത്. കാമ്പസിലെ പ്രധാന സ്ഥലത്ത് ത്രീഡി ലേഔട്ടിൽ സെൽഫി പോയന്റ് സ്ഥാപിക്കണം.
അക്കാദമിക രംഗത്തെ നിരവധി പ്രമുഖർ നിർദേശത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. വിദ്യാർഥികളെ ബി.ജെ.പിയുടെ അനൗപചാരിക പ്രചാരകരായി മാറ്റുകയാണെന്ന് യു.ജി.സി ചെയ്യുന്നതെന്നാണ് പ്രധാന വിമർശനം. അനാവശ്യ ബിംബനിർമിതിക്കാണ് യു.ജി.സി അക്കാദമിക സ്ഥാപനങ്ങളെ നിർബന്ധിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തുന്നു. ഓരോ സാധാരണ നേട്ടത്തെയും സർക്കാർ മഹാസംഭവമായി ചിത്രീകരിക്കുകയാണെന്നും മുഴുവൻ നേട്ടവും പ്രധാനമന്ത്രിക്ക് നൽകുകയാണെന്നും ഒരു പ്രമുഖ സ്ഥാപനത്തിലെ അധ്യാപകൻ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.