ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നവംബർ 25ലേക്ക് മാറ്റി
text_fieldsന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് യു.എ.പി.എ കേസിൽ ജയിലിൽ കഴിയുന്ന മുൻ ജെ.എൻ.യു വിദ്യാർഥിയും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡൽഹി ഹൈകോടതി മാറ്റി. വിദ്യാർഥി ആക്ടിവിസ്റ്റ് ഷർജീൽ ഇമാം, ഗൾഫിഷ ഫാത്തിമ, യുനൈറ്റഡ് എഗെയ്ൻസ്റ്റ് ഹേറ്റ് സ്ഥാപകൻ ഖാലിദ് സൈഫി തുടങ്ങിയവരുടെ ജാമ്യാപേക്ഷയും പരിഗണിക്കുന്നത് ഹൈകോടതി മാറ്റി. നവംബർ 25ലേക്കാണ് ഹരജി മാറ്റിയത്.
ജസ്റ്റിസുമാരായ നവീൻ ചൗള, ഷാലിന്ദർ കൗർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി മാറ്റിയത്. നേരത്തെ ഹർജി കേള്‍ക്കുന്നതില്‍ നിന്ന് ഡല്‍ഹി ഹൈകോടതിയിലെ ജസ്റ്റിസ് അമിത് ശര്‍മ പിന്മാറിയിരുന്നു. 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിലെ പ്രധാന സൂത്രധാരനാണെന്ന് ആരോപിച്ചാണ് ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ക്കെതിരെ യു.എ.പി.എ ചുമത്തി ജയിലിലടച്ചത്.
നേരത്തെ ഉമറിന്റെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈത്, ഗിരീഷ് കത്പാലിയ എന്നിവരടങ്ങിയ ബെഞ്ച് ഡൽഹി പൊലീസിന് നോട്ടീസ് നൽകിയിരുന്നു. 2022 മാര്‍ച്ചിൽ സ്ഥിരം ജാമ്യം തേടി ഉമര്‍ ഖാലിദ് നൽകിയ ഹരജി വിചാരണ കോടതി തള്ളിയിരുന്നു. മേയ് 28ന് രണ്ടാമത്തെ ജാമ്യാപേക്ഷയും തള്ളി. തുടർന്ന്, ഹൈകോടതിയിലെത്തിയെങ്കിലും സുപ്രീംകോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.