കശ്മീര്‍ വിഷയം യു.എന്നിൽ; അടച്ചിട്ട മുറിയില്‍ ചര്‍ച്ച ഇന്ന്
text_fieldsവാഷിങ്ടണ്‍: ജമ്മു കശ്മീർ വിഷയം ചർച്ച ചെയ്യാനൊരുങ്ങി ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ (യു.എന്‍.എസ്.സി). ചൈനയുടെ നിരന്തര അഭ്യർഥനയെ തുടർന്നാണ് സുരക്ഷാ കൗൺസിൽ വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് (ഇന്ത്യന്‍ സമയം രാത്രി ഏഴര) അടച്ചിട്ട മുറിയിലായിരിക്കും ചര്‍ച്ച നടക്കുകയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്താനെ ചർച്ചയിൽ പങ്കെടുപ്പിക്കില്ല. ചർച്ച പ്രക്ഷേപണം ചെയ്യുകയോ റിപ്പോർട്ട് ചെയ്യാൻ അനുവദിക്കുകയോയില്ല. ചര്‍ച്ചയിലുണ്ടാകുന്ന പ്രസ്താവനകളും പരാമര്‍ശങ്ങളുമൊന്നും റെക്കോർഡായി സൂക്ഷിക്കില്ല. വിഷയം മാധ്യമങ്ങൾ വഴി പൊതുസമൂഹത്തെ അറിയിക്കുകയുമില്ല.
വ്യാഴാഴ്ച കശ്മീർ വിഷയം ചർച്ച ചെയ്യണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നെങ്കിലും യോഗങ്ങൾ നേരത്തെ ക്രമീകരിച്ചിരുന്നതിനാൽ വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. സുരക്ഷാ കൗൺസിൽ പ്രസിഡൻറ് ജോന്ന റോണക്ക ചർച്ചയിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുയാണെന്നും നയതന്ത്രഞ്ജർ അറിയിച്ചു.
വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തേ പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി എഴുതിയ കത്ത് ഐക്യരാഷ്ട്രസഭയിലെ പാക് സ്ഥാനപതി മലീഹ ലോധി യു.എന്‍.എസ്.സി പ്രസിഡൻറിന് മാറിയിരുന്നു. ഈ കത്തിൽ ചർച്ച വേണമെന്ന ആവശ്യം ചൈനയും മുന്നോട്ടുവെക്കുകയായിരുന്നു.
ചൈന ഒഴികെ യു.എൻ സുരക്ഷാ കൗൺസിലിലെ നാല് സ്ഥിരാംഗങ്ങളും ഇന്ത്യയുടെ തീരുമാനത്തെ പിന്തുണച്ചിരുന്നു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്നാണ് യു.എസ് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.