പ്രവാസി വോട്ടിന് അംഗീകാരം
text_fieldsന്യൂഡൽഹി: വിദേശ ഇന്ത്യക്കാർക്ക് വോട്ടവകാശത്തിന് കേന്ദ്ര അനുമതി. ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്തി പുതിയ ബില്ല് കേന്ദ്ര സർക്കാർ ഉടൻ സഭയിൽ അവതരിപ്പിക്കും. ഇതോടെ ലോകത്തുടനീളമുള്ള 1.6 കോടി പ്രവാസി ഇന്ത്യക്കാർക്ക് അവരുടെ മണ്ഡലങ്ങളിൽ പകരക്കാരെ നിയമിച്ചോ ഇലക്ട്രോണിക് രീതിയിലോ വോട്ടു രേഖപ്പെടുത്താൻ അവസരമുണ്ടാകും.
തൊഴിൽ ആവശ്യത്തിനും മറ്റുമായി വിദേശത്തുകഴിയുന്ന ഇന്ത്യക്കാർക്ക് തെരഞ്ഞെടുപ്പുകളിൽ വോട്ടു രേഖപ്പെടുത്താൻ നേരിട്ട് രാജ്യത്തെത്തണമെന്നാണ് നിലവിലുള്ള നിയമം. ഇതിനു പകരം, അവർ താമസിക്കുന്ന രാജ്യത്ത് വോട്ടിങ്ങിന് അവസരമൊരുക്കുകയോ പകരക്കാർക്ക് സ്വന്തം മണ്ഡലത്തിൽ അവസരം നൽകുകയോ വേണമെന്നതുൾപെടെ നിർദേശങ്ങളാണ് സർക്കാറിനു മുന്നിലുള്ളത്. ഒാൺലൈനായി ബാലറ്റ് പേപറുകൾ ഏറ്റവുമടുത്ത എംബസികളിലോ കോൺസുലേറ്റുകളിലോ എത്തിച്ച് വോട്ടു രേഖപ്പെടുത്തുന്ന രീതിയും കേന്ദ്രം പരിഗണിക്കുന്നു. പോസ്റ്റൽ ബാലറ്റായാണ് ഇതു പരിഗണിക്കുക.
ആവശ്യമായ നിർദേശങ്ങൾ പാലിച്ച് പകരക്കാരെ ഉപയോഗിച്ച് വോട്ടു രേഖപ്പെടുത്തുന്ന സംവിധാനവും കേന്ദ്രം ആേലാചിക്കുന്നുണ്ട്. പ്രതിനിധിയാകുന്നയാൾ നിലവിൽ മണ്ഡലത്തിൽ താമസിക്കുന്ന ആളായിരിക്കണം എന്നതു മാത്രമാണ് നിബന്ധന. ഇതുരണ്ടും നടപ്പാകാൻ നിലവിലുള്ള ജനപ്രാതിനിധ്യ നിയമത്തിൽ മാറ്റംവരുത്തി പുതിയ ബില്ല് അവതരിപ്പിക്കണം. ഇത് വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.
ആവശ്യമായ മാറ്റങ്ങൾ വരുത്തി പ്രവാസി വോട്ടവകാശം എന്നു നടപ്പാക്കാനാകുമെന്ന് ജൂലൈ 21ന് സുപ്രീം കോടതി കേന്ദ്രത്തോട് ആരാഞ്ഞിരുന്നു. നിലവിലെ ചട്ടപ്രകാരം പ്രവാസി വോട്ടവകാശം അംഗീകാരിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചതിനെ തുടർന്നായിരുന്നു നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.