ലഖിംപുർ ഖേരി കേസ്: മന്ത്രിപുത്രൻ ആശിഷ് മിശ്രക്ക് ജാമ്യം ലഭിച്ചു
text_fieldsഅലഹബാദ്: ലഖിംപുർ ഖേരിയിൽ നടന്ന കർഷക പ്രതിഷേധത്തിനിടയിലേക്ക് കാർ ഓടിച്ചുകയറ്റി കർഷകരെ കൊന്ന കേസിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്ക് ജാമ്യം. അലഹബാദ് ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു സംഭവം. മൂന്ന് കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യമൊട്ടാകെ നടന്ന കർഷക സമരത്തെ അനുകൂലിച്ച് ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകർ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിലേക്കാണ് കാർ ഇടിച്ചു കയറ്റിയത്. എട്ട് പേരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. തുടർന്നുണ്ടായ പ്രതിഷേധത്തിൽ രണ്ടു ബി.ജെ.പി പ്രവർത്തകരും കൊല്ലപ്പെട്ടിരുന്നു.
എസ്.യു.വിയുടെ ബ്രേക് ചവിട്ടാതെ മനപൂർവം കർഷകരെ കൊല്ലുകയായിരുന്നുവെന്ന് പിന്നീട് പുറത്തുവന്ന വിഡിയോ ദൃശ്യങ്ങൾ തെളിയിച്ചു. വലിയ പ്രതിഷേധത്തെ തുടർന്നാണ് സംഭവത്തിലെ മുഖ്യപ്രതിയായ ആശിഷ് മിശ്ര അറസ്റ്റ് ചെയ്യപ്പെട്ടത്. ലഖിംപുർ ഖേരിയിലെ കോടതി പ്രതിക്ക് ജാമ്യം പലതവണ നിഷേധിച്ചിരുന്നു.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനിടെയാണ് ആശിഷ് മിശ്രക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. ഏഴാംഘട്ട വോട്ടെടുപ്പിലാണ് ലഖിംപുർ ഖേരി ഉൾപ്പെടുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.