![Akhilesh Yadav Akhilesh Yadav](https://www.madhyamam.com/h-upload/2021/07/04/1078942-up-local-body-polls-akhilesh-yadav-accuses-bjp-of-using-force-and-kidnapping-voters.webp)
യു.പി തദ്ദേശതെരഞ്ഞെടുപ്പ്; ബി.ജെ.പി ജനാധിപത്യ മര്യാദകൾ ലംഘിച്ചു, വോട്ടർമാരെ തട്ടിക്കൊണ്ടുപോയതായും എസ്.പി
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ, ബി.ജെ.പിക്കെതിരെ കടുത്ത ആക്ഷേപവുമായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. തദ്ദേശ തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി ജനാധിപത്യ മര്യാദകളെ അധിക്ഷേപിക്കുകയായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം, വോട്ടർമാരെ തട്ടിക്കൊണ്ടുപോയി തങ്ങൾക്ക് വോട്ടുചെയ്യാതിരിക്കാൻ ബി.ജെ.പി ബലപ്രയോഗം നടത്തിയതായും ആരോപിച്ചു.
യു.പിയിലെ 75 ജില്ല പഞ്ചായത്ത് ചെയർമാൻ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 67 സീറ്റും ബി.ജെ.പി തൂത്തുവാരിയിരുന്നു.
'തോൽവിയെ വിജയമാക്കി മാറ്റാൻ ബി.ജെ.പി വോട്ടർമാരെ തട്ടിക്കൊണ്ടുപോയി. കൂടാതെ പൊലീസിെൻറയും ഭരണകൂടത്തിെൻറയും സഹായത്തോടെ ബി.ജെ.പി ബലപ്രയോഗത്തിലൂടെ വോട്ട് ചെയ്യുന്നത് തടയുകയും ചെയ്തു' -അഖിലേഷ് യാദവ് ആരോപിച്ചു. ബി.ജെ.പി എല്ലാ ജനാധിപത്യ മര്യാദകളെയും അധിക്ഷേപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ല പഞ്ചായത്ത് അംഗങ്ങളുടെ തെരഞ്ഞെടുപ്പുകൾ എസ്.പിക്കാണ് അനുകൂലം. ബി.ജെ.പിക്ക് വിജയം നേടാൻ കഴിഞ്ഞത് വിചിത്രമാണ്. ഇതിൽ ഉദ്യോഗസ്ഥർ വഹിച്ച പങ്കും പുറത്തുവന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർക്ക് നിവേദനം സമർപ്പിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഭരണകക്ഷിയുടെ സ്വോച്ഛാധിപത്യം ഇവിടെ വ്യക്തമായി കാണാം. സമാജ്വാദി പാർട്ടി അനുകൂലിയായ അരുൺ റാവത്തിനെ ലഖ്നോവിൽ തട്ടിക്കൊണ്ടുപോയതായും യാദവ് ആരോപിച്ചു.
സമാജ്വാദി പാർട്ടി സ്ഥാനാർഥിയായിരുന്നു വിജയ് ലക്ഷ്മിയെ ഡി.എമ്മിെൻറ ഒാഫിസിൽ പിടിച്ചിരുത്തി. അവരുടെ ഭർത്താവും എം.എൽ.എയായ അംബരീഷ് പുഷ്കറിനെ കാണുന്നതിൽനിന്ന് വിലക്കുന്നതിനായിരുന്നു ആ നീക്കം. പ്രതിഷേധിച്ച എസ്.പി പ്രവർത്തകരെയും സ്ത്രീകളെയും അപമാനിച്ചു. ഇതിനെല്ലാം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മറുപടി നൽകാൻ ജനം തയാറാണ്. എസ്.പി സർക്കാർ അധികാരത്തിൽ വന്നാൽ മാത്രമേ ജനാധിപത്യം പുനസ്ഥാപിക്കാൻ സാധിക്കൂ. എങ്കിൽ മാത്രമേ നീതി ലഭ്യമാകൂവെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.
അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പിയിൽ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി ആയിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ബി.ജെ.പി 65 സീറ്റുകള്‍ നേടിയപ്പോള്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാജ്വാദി പാര്‍ട്ടി ആറില്‍ ഒതുങ്ങി. മറ്റുള്ളവര്‍ നാല് സീറ്റുകള്‍ പിടിച്ചു. കോണ്‍ഗ്രസിനാകട്ടെ, സീറ്റൊന്നും നേടാനായില്ല. 2016ല്‍ നടന്ന കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ പോസ്റ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്‍റെ സമാജ്വാദി പാർട്ടി 60 സീറ്റുകള്‍ നേടിയിരുന്നു.
ഇത്തവണ 75ല്‍ 22 ജില്ലാ പഞ്ചായത്ത് ചെയർമാന്മാർ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 21 ബി.ജെ.പി ചെയര്‍മാന്മാരും ഒരു എസ്.പി ചെയര്‍മാനുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ബാക്കിയുള്ള 53 ജില്ലാ പഞ്ചായത്ത് ചെയർമാന്മാരെ കണ്ടെത്തുന്നതിനാണ് ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ തെരഞ്ഞെടുപ്പ് നടന്നത്. '2022ലെ നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പി ഈ നേട്ടം അവർത്തിക്കും' -യു.പി ബി.ജെ.പി ചീഫ് സ്വതന്ത്ര ദേവ് സിങ് വാർത്താ ഏജൻസികളോട് പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ജില്ലാ പഞ്ചായത്ത് ചെയർമാന്മാരെ വോട്ടിലൂടെ തെരഞ്ഞെടുക്കുന്നത്. പ്രത്യേക പാര്‍ട്ടി അടിസ്ഥാനത്തിലല്ല തെരഞ്ഞെടുപ്പെങ്കിലും വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള പിന്തുണ സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കും. ഇത്തവണ ബി.എസ്.പി ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ തെരഞ്ഞെടുപ്പിൽ പങ്കെടുത്തിരുന്നില്ല. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സംഘടനയെ ശക്തിപ്പെടുത്തേണ്ടതിനാലാണ് വിട്ടുനിൽക്കുന്നതെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞമാസമാണ് നാല് ഘട്ടങ്ങളിലായി നടന്ന ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് അവസാനിച്ചത്. ഇതില്‍ ബി.ജെ.പിയും എസ്.പിയും ഒപ്പത്തിനൊപ്പമായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.