യു.പിയിൽ സവർണർ കൂട്ടബലാത്സംഗം ചെയ്ത ദലിത് യുവതിയുടെ നില ഗുരുതരം
text_fieldsലഖ്നോ: പശ്ചിമ യു.പിയിലെ ഹത്രാസിൽ സവർണർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത ദലിത് വിഭാഗത്തിൽപെട്ട ഇരുപതുകാരിയുടെ നില ഗുരുതരാവസ്ഥയിൽ. യുവതിയുടെ നില അതിഗുരുതരമാണെന്നും കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റേണ്ടിവരുമെന്നും യുവതി നിലവിൽ ചികിത്സയിലുള്ള സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.
കഴിഞ്ഞ 14നാണ് വയലിൽ പുല്ല് അരിയാൻ പോയ യുവതിയെ നാല് പേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്. ശരീരമാസകലം മുറിവേൽപ്പിക്കുകയും യുവതിയുടെ നാവ് മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. സവർണ ജാതിയിൽ പെട്ട നാലുപേരാണ് അതിക്രമം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, പൊലീസ് ആദ്യം തങ്ങളെ സഹായിക്കാൻ തയാറായില്ലെന്നും വലിയ പ്രതിഷേധമുയർന്നതിന് ശേഷമാണ് പ്രതികളെ പിടികൂടിയതെന്നും യുവതിയുടെ കുടുംബം പറഞ്ഞു. സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമാണ് മുഴുവൻ പ്രതികളെയും പിടികൂടിയത്.
എന്നാൽ, കേസിൽ അലംഭാവം കാണിച്ചിട്ടില്ലെന്നാണ് യു.പി പൊലീസ് അവകാശപ്പെടുന്നത്. ഒരു പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നാണ് മറ്റ് മൂന്നുപേരെ കുറിച്ച് വിവരം ലഭിച്ചത്. കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ പരിഗണിക്കാൻ ജില്ല ജഡ്ജിയോട് അഭ്യർഥിച്ചതായും പൊലീസ് അവകാശപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.