ബി.ജെ.പിയിലെ തമ്മിലടി; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രാജിവെച്ചു
text_fieldsഡെറാഡൂൺ: ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവെച്ചു. ഇന്ന് ഗവർണറെ കണ്ട് രാജി നൽകുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ബി.ജെ.പി കേന്ദ്ര- സംസ്ഥാന നേതൃത്വത്തിലേറെയും റാവത്തിന്‍റെ പ്രവർത്തനത്തോട് താൽപര്യം കാണിക്കാത്തതാണ് രാജിയിലെത്തിച്ചതെന്നാണ് സൂചന. നാളെ രാവിലെ 10 മണിക്ക് എല്ലാ ബി.ജെ.പി എം.എൽ.എമാരും പാർട്ടി ആസ്ഥാനത്ത് ഒത്തുചേരും. റാവത്ത് തുടർന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തോൽവിയിലേക്ക് കാര്യങ്ങൾ എത്തുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
തിങ്കളാഴ്ച ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയെ വസതിയിലെത്തി കാണാൻ റാവത്തിന് നിർദേശം ലഭിച്ചിരുന്നു. അതുപ്രകാരം ചർച്ച നടന്നതായാണ് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ ജനറൽ സെക്രട്ടറി (സംഘടന) എന്നിവരുമായി നദ്ദ രണ്ടു റൗണ്ട് കൂടിക്കാഴ്ചക്കു ശേഷമായിരുന്നു റാവത്തുമായി സംഭാഷണം.
നിലവിലെ സർക്കാറിന്‍റെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തി ഒരു പറ്റം നേതാക്കൾ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. എം.എൽ.എമാരും റാവത്തിന്‍റെ രീതികളിൽ തൃപ്തരല്ലെന്നാണ് റിപ്പോർട്ട്. ആർ.എസ്.എസും റാവത്തിനൊപ്പമില്ല.
ത്രിവേന്ദ്ര സിങ് റാവത്തിന്‍റെ പകരക്കാരനായി ധൻ സിങ് റാവത്ത് ആണ് പ്രധാനമായി പരിഗണിക്കപ്പെടുന്നത്. കേന്ദ്രമന്ത്രി രമേഷ് പൊഖ്റിയാൽ നിഷാങ്ക്, അജയ് ഭട്ട്, അനിൽ ബലൂനി എന്നിവരും പട്ടികയിലുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.