പശുവിനെ ഇടിച്ചാൽ പോലും അപകടത്തിൽപ്പെടാൻ സാധ്യത; വന്ദേഭാരതിന് വൻ സുരക്ഷാവീഴ്ചയെന്ന് റെയിൽവേ സേഫ്റ്റി കമീഷണർ
text_fieldsന്യൂഡൽഹി: വന്ദേഭാരത് എക്സ്പ്രസിന് വൻ സുരക്ഷാവീഴ്ചയെന്ന് റെയിൽവേ സേഫ്റ്റി കമീഷണറുടെ റിപ്പോർട്ട്. ദി ഹിന്ദുവാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. മുൻനിര കോച്ചിന്റെ പ്രശ്നം മൂലം പശുവിനെ ഇടിച്ചാൽ പോലും ട്രെയിൻ പാളംതെറ്റാൻ സാധ്യതയുണ്ടെന്ന് റെയിൽവേ സേഫ്റ്റി കമീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.
പരമ്പരാഗത ലോക്കോമോട്ടീവുകളേക്കാൾ ഭാരം കുറവാണ് വന്ദേഭാരതിന്. ഇതാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്നും റെയിൽവേ സേഫ്റ്റി കമീഷണർ വ്യക്തമാക്കി. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗതയിലാണ് വന്ദേഭാരത് സഞ്ചരിക്കുന്നത്. അമിതമായ വേഗതിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ എതെങ്കിലും വസ്തുക്കളിൽ ഇടിച്ചാൽ പാളം തെറ്റാനുള്ള സാധ്യതയേറെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പരമ്പരാഗത ട്രെയിനുകൾക്ക് മുന്നിൽ ഭാരമേറിയ എൻജിനുകൾ ഉണ്ട്. വന്ദേഭാരതിന് ഇത് ഇല്ലാത്തത് പ്രശ്നം സൃഷ്ടിക്കുന്നത്.
അതിവേഗ ട്രെയിനുകൾ പോകുന്ന പാതകളിൽ കന്നുകാലികളും മനുഷ്യരും ട്രാക്കിലേക്ക് വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വേലികെട്ടണമെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇത്തരം റൂട്ടുകളിൽ ലെവൽ ക്രോസുകൾ ഒഴിവാക്കണമെന്നും നിർദേശിച്ചു.
സുരക്ഷാഭീഷണിയുള്ള സ്ഥലങ്ങളിൽ ആർ.പി.എഫ് വിന്യസിക്കാനും കന്നുകാലികൾക്ക് കടന്നുപോകാനായി പ്രത്യേക സബ്വേകൾ നിർമിക്കാനും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യ നിർമിക്കുന്ന സെമി-ഹൈ സ്പീഡ് ട്രെയിനുകളാണ് വന്ദേഭാരത് . ഐ.സി.എഫ് ചെന്നൈ, ആർ.സി.എഫ് കപൂർത്തല, എം.സി.എഫ് റായ്ബറേലി എന്നീ സ്ഥാപനങ്ങളാണ് വന്ദേഭാരത് എക്സ്പ്രസ് നിർമിക്കുന്നത്. 2024ൽ മാത്രം പുതിയ 62 റൂട്ടുകളിൽ വന്ദേഭാരത് എക്സ്പ്രസ് സർവീസ് തുടങ്ങിയിരുന്നു. വന്ദേഭാരതിന്റെ സ്ലീപ്പർ ട്രെയിനുകൾ ഉൾപ്പടെ പുറത്തിറക്കാനുള്ള ശ്രമങ്ങളുമായി റെയിൽവേ മുന്നോട്ട് പോവുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.