മാതാപിതാക്കളുടെ വഴക്കിൽ മനംമടുത്ത് വിവാഹം പോലും ഉപേക്ഷിച്ചു; കുംഭമേളയിൽ ശ്രദ്ധാകേന്ദ്രമായ 'ഐ.ഐ.ടി ബാബ'യെ കാത്ത് കുടുംബം
text_fieldsപ്രയാഗ് രാജിൽ നടക്കുന്ന കുംഭമേളയിൽ ആളുകളുടെ ശ്രദ്ധയാകർഷിച്ച ഒരു വ്യക്തിയുണ്ട്, ഐ.ഐ.ടി ബാബ എന്നറിയപ്പെടുന്ന ആബെ സിങ്. 14 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്യാസിമാരാണ് എത്തിയിരിക്കുന്നത്.
എയറോസ്പേസ് എൻജിനീയറായിരുന്നു നേരത്തേ ആബെ സിങ്. ഇപ്പോൾ ആത്മീയ പാതയിലൂടെയാണ് ജീവിതം. ഹരിയാന സ്വദേശിയായ ആബെ സിങ്ങിന്റെ പിതാവ് അഭിഭാഷകനായ കരൺ ഗ്രേവാൾ ആണ്. ആബെ വീട്ടിലേക്ക് മടങ്ങിവരണമെന്നാണ് കുടുംബം അതിയായി ആഗ്രഹിക്കുന്നത്. അതിനായി ഒരുപാട് പ്രയത്നിച്ചു. ഒടുവിൽ അത് എളുപ്പമുള്ള കാര്യമലെന്ന് ആ കുടുംബം മനസിലാക്കുകയും ചെയ്തു.
ബോംബെ ഐ.ഐ.ടിയിയിലായിരുന്നു ആബെയുടെ പഠനം. ഡിസൈനിങ്ങിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം ആബെ കുറച്ചുകാലം ഡൽഹിയിലും കാനഡയിലും ജോലി ചെയ്തു. കാനഡയിലെ ജോലി ഒഴിവാക്കി ഇന്ത്യയിലേക്ക് മടങ്ങി. ഇടക്കാലത്ത് ഷിംല, മസൂറി, ധർമശാല എന്നിവിടങ്ങളിലെ ആത്മീയ ഇടങ്ങളിലെത്തി. അതിനു ശേഷം സന്യാസം സ്വീകരിക്കാൻ ആബെ തീരുമാനിച്ചു. എല്ലാകാലത്തും ആബെക്ക് ആത്മീയതയിൽ താൽപര്യമുണ്ടായിരുന്നുവെന്ന് പിതാവ് പറയുന്നു.
ആറുമാസം മുമ്പ് വരെ പിതാവ് മകനുമായി ബന്ധം പുലർത്തിയിരുന്നു. അതിനു ശേഷം ആബെ പിതാവിന്റെ നമ്പർ ബ്ലോക് ചെയ്തു. അങ്ങനെ ആശയവിനിമയം നിലച്ചു. ഹരിദ്വാറിലായിരുന്നപ്പോൾ മകനെ കാണാൻ ആ പിതാവ് വല്ലാതെ ആഗ്രഹിച്ചിരുന്നു. എന്നാൽ അനുവാദം കിട്ടിയില്ല. ഇപ്പോൾ ആബെ മാധ്യമങ്ങളിലെ താരമാണെന്നും പിതാവ് പറയുന്നു. അമ്മക്കാണ് ആബെയെ കാണാൻ ഏറെ ആഗ്രഹം. എന്നാൽ സന്യാസിയായതിനാൽ കുടുംബത്തിലേക്ക് ഇനിയൊരു മടങ്ങിപ്പോക്ക് അദ്ദേഹത്തിനില്ല. എപ്പോഴും സ്വതന്ത്രനായ വ്യക്തിയായിരുന്നു ആബെയെന്നും അദ്ദേഹം തെരഞ്ഞെടുത്ത വഴിയിൽ നിന്ന് മാറിനടക്കാൻ ഒരിക്കലും സമ്മർദം ചെലുത്തിയിട്ടില്ലെന്നും പിതാവ് പറയുന്നു.
സന്യാസ ജീവിതം തെരഞ്ഞെടുത്തതിനെ കുറിച്ച് ആബെക്ക് കൃത്യമായ മറുപടിയുണ്ട്. കുട്ടിക്കാലത്ത് അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക് കണ്ടാണ് വളർന്നതെന്നും അക്കാലത്ത് മനസ് വിഷമിക്കുമ്പോൾ പ്രാർഥനയിലൂടെയാണ് ശാന്തി നേടിയിരിന്നതെന്നും ആബെ സിങ് പറയുന്നു. മാതാപിതാക്കളുടെ വഴക്ക് വലിയ മാനസിക സമ്മർദമാണുണ്ടാക്കിയത്. അവരുടെ വഴക്കിൽ നിന്ന് രക്ഷപ്പെടാൻ പാതിരാ വരെ പഠിക്കും. മാതാപിതാക്കൾ തമ്മിലെ കലഹമാണ് വിവാഹ ജീവിതം പോലും വേണ്ടെന്ന് വെക്കാൻ പ്രേരിപ്പിച്ച് ഏകാന്ത ജീവിതം നയിക്കാൻ പ്രേരിപ്പിച്ചതെന്നും ആബെ സിങ് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.