‘നിയമനിർമാണങ്ങൾ സ്റ്റേ ചെയ്യാതിരിക്കാറാണ് പതിവ്, നിലവിലുള്ളത് പ്രത്യേക സ്ഥിതി വിശേഷം’; വഖഫ് കേസിലെ ഉത്തരവിനെ കുറിച്ച് ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: കോടതികൾ നിയമനിർമാണങ്ങൾ സ്റ്റേ ചെയ്യാതിരിക്കാറാണ് പതിവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദത്തോട് പ്രതികരിച്ച് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. എന്നാൽ നിലവിലുള്ളത് പ്രത്യേക സ്ഥിതിവിശേഷമാണ്. നിയമത്തിലെ ചില വൈകല്യങ്ങൾ ഞങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കേസിലെ കക്ഷികളുടെ അവകാശങ്ങളെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ നിലവിലുള്ള സാഹചര്യം മാറ്റാൻ കോടതി ഉദ്ദേശിക്കുന്നില്ല. വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികൾ സുപ്രീംകോടതിയിൽ നിലനിൽക്കുമ്പോൾ സാഹചര്യങ്ങളിൽ മാറ്റം വരുത്താൻ കോടതി ആഗ്രഹിക്കുന്നില്ല. വഖഫ് ഭേദഗതി നിയമത്തിൽ പോസിറ്റീവായ ചിലതുണ്ടെന്നും നിയമം അപ്പാടെ സ്റ്റേ ചെയ്യുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
എന്നാൽ നിലനിൽക്കുന്ന സാഹചര്യം മാറ്റാൻ സുപ്രീംകോടതി ആഗ്രഹിക്കുന്നില്ല. വഖഫ് ചെയ്യാൻ ഒരാൾ അഞ്ചു വർഷം ഇസ്ലാം വിശ്വാസം അനുഷ്ഠിക്കണമെന്നതടക്കമുള്ള വ്യവസ്ഥകൾ തങ്ങൾ സ്റ്റേ ചെയ്യുന്നില്ല. അന്തിമമായി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഉപയോഗത്താലുള്ള വഖഫ് രജിസ്റ്റർ ചെയ്തതാണെങ്കിൽ മാറ്റില്ലെന്നും കേന്ദ്ര വഖഫ് കൗൺസിലിലേക്കും സംസ്ഥാന വഖഫ് ബോർഡുകളിലേക്കും നിയമനം നടത്തില്ലെന്നും താൻ ഉറപ്പു നൽകാമെന്ന് മേത്ത പറഞ്ഞപ്പോൾ കേന്ദ്രസർക്കാർ ഉറപ്പ് നൽകിയതുകൊണ്ടായില്ലെന്നും നിയമം നടപ്പായതിനാൽ സംസ്ഥാന സർക്കാറുകൾ നടപടികളുമായി മുന്നോട്ടുപോകുമെന്നും കോടതി ചൂണ്ടിക്കാട്ടി. എങ്കിൽ ആ നിയമനം സാധുവാകില്ലെന്ന് മേത്ത മറുപടി നൽകി.
ഉത്തരവ് ഒരാഴ്ചത്തേക്ക് നീട്ടൂ -തുഷാർ മേത്ത
ബുധനാഴ്ച ഒരുദിവസം മാത്രം ഇടക്കാല ഉത്തരവ് മാറ്റിവെക്കാൻ ആവശ്യപ്പെട്ട കേന്ദ്രസർക്കാർ വ്യാഴാഴ്ച ഒരാഴ്ചത്തേക്ക് മാറ്റിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും പാർലമെന്റിന്റെ നിയമനിർമാണം സ്റ്റേ ചെയ്യുകയെന്ന അത്യസാധാരണമായ നടപടിക്കാണ് സുപ്രീംകോടതി മുതിരുന്നതെന്ന് കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു.
ഗൗരവമേറിയതും കഠിനവുമായ നടപടിയാണിത്. സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ച വ്യവസ്ഥകൾക്ക് ആധാരമാക്കിയ വസ്തുതകളും രേഖകളും ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കാം. ഇടക്കാല ഉത്തരവ് ഒരാഴ്ച മാറ്റിവെച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്നും തുഷാർ മേത്ത വാദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.