വഖഫ് പ്രക്ഷോഭം: ത്രിപുരയിലും അസമിലും സംഘർഷം, ത്രിപുരയിൽ എട്ടുപേർ അറസ്റ്റിൽ
text_fieldsവഖഫ് ഭേദഗതി നിയമത്തിനെതിരെ ഹൈദരാബാദിൽ നടന്ന പ്രതിഷേധം
അഗർത്തല/ ഗുവാഹതി: വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ത്രിപുരയിലും അസമിലും നടന്ന റാലികളിൽ സംഘർഷം. ത്രിപുരയിലെ ഉനകോട്ടി ജില്ലയിലാണ് പ്രതിഷേധ റാലിനടന്നത്. കല്ലേറിൽ 18 പൊലീസുകാർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ അറസ്റ്റുചെയ്തു. കോൺഗ്രസ് ഉനകോട്ടി ജില്ല പ്രസിഡന്റ് മുഹമ്മദ് ബദറുസ്സമാന്റെ നേതൃത്വത്തിൽ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിയാണ് 4,000 പേർ അണിനിരന്ന റാലി നടന്നത്. ഇതിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. സമരക്കാരെ പിരിച്ചുവിടാൻ കണ്ണീർ വാതകവും പ്രയോഗിച്ചു.
പ്രതിഷേധക്കാർ പൊലീസിനുനേരെ കല്ലുകളും കുപ്പികളും എറിഞ്ഞു. സബ് ഡിവിഷനൽ പൊലീസ് ഓഫിസർ ജയന്ത കർമാകർ ഉൾപ്പെടെ 18 പേർക്ക് കല്ലേറിൽ പരിക്കേറ്റു. സമാധാനപരമായാണ് റാലി സംഘടിപ്പിച്ചതെന്നും തങ്ങളെ അപകീർത്തിപ്പെടുത്താൻ ചില നിക്ഷിപ്ത താൽപര്യക്കാർ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും ബദറുസ്സമാൻ പറഞ്ഞു.
വഖഫ് ഭേദഗതി നിയമത്തിനെതിരെ അസമിലെ കച്ചാർ ജില്ലയിൽ നടന്ന റാലിയിലും സംഘർഷമുണ്ടായി. സിൽചാർ പട്ടണത്തിലെ ബെരെംഗ മേഖലയിലാണ് നാനൂറോളം പേർ പങ്കെടുത്ത റാലി നടന്നത്.
സമരക്കാർ റോഡ് ഉപരോധിച്ചു. ഇവരെ നീക്കുന്നതിനിടെ കല്ലേറുണ്ടായതായും തുടർന്ന് ലാത്തിച്ചാർജ് നടത്തിയതായും പൊലീസ് പറഞ്ഞു. അനുമതിയില്ലാതെയായിരുന്നു റാലിയെന്ന് പൊലീ സ് പറഞ്ഞു. സംഭവത്തിൽ കേസെടുത്തു. ആരെയും അറസ്റ്റുചെയ്തിട്ടില്ല.
ബംഗാളിൽ 12 പേർകൂടി അറസ്റ്റിൽ
കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടക്കുന്ന പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ 12 പേർകൂടി അറസ്റ്റിലായി. കഴിഞ്ഞ ദിവസം മൂന്നുപേർ ഇവിടെ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച പുതിയ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലയിലെങ്ങും സുരക്ഷാസേനയുടെ കനത്ത കാവലുണ്ട്. മുർഷിദാബാദ് ജില്ലയിലെ സൂതി, ധൂലിയൻ, സംസേർഗഞ്ച്, ജംഗിപ്പൂർ എന്നിവിടങ്ങളിൽ സ്ഥിതി ശാന്തമാണ്. ശനിയാഴ്ച രാത്രിയിലും അക്രമികൾക്കായി പൊലീസ് റെയ്ഡ് നടത്തി. ഇതുവരെ 150 പേരാണ് സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. സംഘർഷ ബാധിത മേഖലകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഇൻറർനെറ്റ് സേവനം വിച്ഛേദിച്ചു. പ്രധാന പാതകളിൽ വാഹനങ്ങൾ പരിശോധിച്ചാണ് കടത്തിവിടുന്നത്. പ്രശ്നസാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് പട്രോളിങ് നടത്തുന്നുണ്ട്.
അക്രമങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ അറസ്റ്റുണ്ടാവുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, സംഘർഷബാധിതമായ മുർഷിദാബാദ് ജില്ലയിൽനിന്ന് നിരവധി പേർ ഭഗീരഥി നദി കടന്ന് അയൽജില്ലയായ മാൾഡയിൽ അഭയം തേടി. 500ഓളം പേരാണ് ബോട്ടുകളിൽ ഇവിടെയെത്തിയത്.
പശ്ചിമ ബംഗാളിലെ നാല് അതിർത്തി ജില്ലകൾ സായുധസേനാ പ്രത്യേകാധികാര നിയമം (അഫ്സ്പ) പ്രകാരം പ്രശ്നബാധിത മേഖലകളായി പ്രഖ്യാപിക്കണമെന്ന് പുരുലിയയിൽനിന്നുള്ള ബി.ജെ.പി എം.പി ജ്യോതിർമയി സിങ് മഹാതോ ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. ക്രമസമാധാനം നിലനിർത്തുന്നതിന് സർവകക്ഷിയോഗം വിളിക്കണമെന്ന് കോൺഗ്രസ് എം.പി ഇഷാ ഖാൻ ചൗധരി സർക്കാറിനോട് ആവശ്യപ്പെട്ടു. വഖഫ് ഭേദഗതി നിയമത്തിനെതിരെ സിലിഗുരിയിൽ പ്രതിഷേധ റാലി നടത്താൻ മുസ്‍ലിം സംഘടനക്ക് നൽകിയ അനുമതി റദ്ദാക്കണമെന്ന് ഡാർജിലിങ്ങിൽനിന്നുള്ള ബി.ജെ.പി എം.പി രാജു ബിസ്ത മുഖ്യമന്ത്രി മമത ബാനർജിയോട് ആവശ്യപ്പെട്ടു.
മധ്യപ്രദേശിൽ 30 വർഷം പഴക്കമുള്ള മദ്റസ പൊളിച്ചുനീക്കി
ഭോപാല്‍: മധ്യപ്രദേശിലെ പന്ന ജില്ലയിൽ 30 വർഷം പഴക്കമുള്ള മദ്റസ പൊളിച്ചുനീക്കി. സർക്കാർ ഭൂമിയിൽ അനധികൃതമായാണ് മദ്റസ നിർമിച്ചതെന്നാണ് ആരോപണം. രാജ്യത്ത് വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നശേഷമുള്ള ആദ്യ നടപടിയാണിത്.
ബി.ഡി കോളനിയിൽ ഗ്രാമപഞ്ചായത്തിന്‍റെ അനുമതിയോടെയാണ് മദ്റസ നിർമിച്ചതെന്നാണ് ബന്ധപ്പെട്ടവർ അവകാശപ്പെടുന്നത്. സ്ഥലത്തുനിന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകിയതോടെ സ്ഥാപന അധികൃതർ നിയമനടപടി സ്വീകരിച്ചിരുന്നു.തർക്കം വർഷങ്ങളായി കോടതിയുടെ പരിഗണനയിലായിരുന്നു.
വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതോടെ മദ്റസ പ്രവർത്തിച്ചിരുന്ന സ്ഥലം പഞ്ചായത്തിന്‍റെ പരിധിയിലായി. പിന്നാലെയാണ് മദ്റസ അധികൃതർ സ്വന്തം നിലയിൽ കെട്ടിടം പൊളിച്ചുനീക്കിയത്. പഞ്ചായത്ത് അധികൃതരുടെ ഇടപെടൽ ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് സ്വന്തമായി പൊളിച്ചുനീക്കിയത്.
പ്രതിഷേധം അടിച്ചമർത്തുന്നത് അപലപനീയം -ജംഇയ്യതുൽ ഉലമായെ ഹിന്ദ്
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ സമാധാനപരമായി പ്രതിഷേധം നടത്തുന്നത് ഭരണഘടനപരമായ അവകാശമാണെന്നും ഇത് അടിച്ചമർത്തുന്നത് അപലപനീയമാണെന്നും ജംഇയ്യതുൽ ഉലമായെ ഹിന്ദ് പ്രസ്താവനയിൽ പറഞ്ഞു. പ്രതിഷേധ പരിപാടികളിലുണ്ടായ ആക്രമണസംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ച സംഘടന ഇത്തരം സംഭവങ്ങൾ വഖഫ് സംരക്ഷണ മുന്നേറ്റത്തെ ദുർബലപ്പെടുത്തകയേ ഉള്ളൂവെന്ന് ഊന്നിപ്പറഞ്ഞു. വഖഫ് നിയമ ഭേദഗതി രാഷ്ട്രീയ താൽപര്യങ്ങൾക്കാണെന്നും അദ്ദേഹം പറഞ്ഞു. എന്ത് ത്യാഗം സഹിക്കേണ്ടിവന്നാലും ഇതിനെതിരായ പോരാട്ടം തുടരുമെന്നും മഹ്മൂദ് മദനി പറഞ്ഞു.
പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ ജംഇയ്യതുൽ ഉലമായെ ഹിന്ദ് മഹ്മൂദ് മദനി വിഭാഗം ഞായറാഴ്ച യോഗം ചേർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.