മുന്നാക്ക സംവരണത്തിന് കേരളം സമിതി ഉണ്ടാക്കിയതിന്‍റെ അടിസ്ഥാനം എന്തെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കേരളം പോലുള്ള സംസ്ഥാനങ്ങൾ മുന്നാക്ക സംവരണത്തിന് സമിതികളുണ്ടാക്കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് സുപ്രീംകോടതി. മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യ ക്വോട്ടയിലെ ഒ.ബി.സി, മുന്നാക്ക സംവരണങ്ങൾക്കെതിരെയുള്ള ഹരജികളിൽ അവസാന ദിവസത്തെ വാദത്തിനിടയിലായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. വാദം പൂർത്തിയാക്കിയ ബെഞ്ച് കേസ് വിധി പറയാനായി മാറ്റി.
എട്ടു ലക്ഷം വാർഷിക വരുമാനമുള്ള മുന്നാക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയത് ചോദ്യം ചെയ്ത മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്താർ കേരള സർക്കാർ സമിതിയെ നിയോഗിച്ച കാര്യം അറിയിച്ചപ്പോൾ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആണ് ഈ ചോദ്യമുന്നയിച്ചത്. കേരളം കമ്മിറ്റിയുണ്ടാക്കിയെന്നാണ് താങ്കൾ പറയുന്നത്. മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താൻ എല്ലാ സംസ്ഥാനങ്ങളും ഇതുപോലെ കമ്മിറ്റിയുണ്ടാക്കിയാൽ എന്താകും? എന്ത് അടിസ്ഥാനത്തിലാണ് കമ്മിറ്റിയുണ്ടാക്കുന്നതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.
മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താൻ ദേശീയതലത്തിൽ സമവായം വേണമെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഇതിനു മറുപടി നൽകി. ഇത് നിർണയിക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് കമീഷനെ നിയമിക്കണമെന്ന് ദത്താർ ആവശ്യപ്പെട്ടു. കൃഷിഭൂമി അഞ്ചേക്കർ വരെയാകാമെന്ന പരിധി യുക്തിരഹിതമാണെന്നും കേരളം പോലുള്ള സംസ്ഥാനങ്ങളിൽ എത്ര പേർക്ക് അഞ്ചേക്കർ കൃഷിഭൂമിയുണ്ടാകുമെന്നും ദത്താർ ചോദിച്ചു.
ആദായനികുതി പരിധി അഞ്ച് ലക്ഷമാണെങ്കിലും രാജ്യത്തെ 80 ശതമാനം ജനങ്ങളും പൂജ്യത്തിനും രണ്ടര ലക്ഷത്തിനും ഇടയിൽ വാർഷിക വരുമാനമുള്ളവരാണെന്ന് മുതിർന്ന അഭിഭാഷകനായ ആനന്ദ് ഗ്രോവർ ബോധിപ്പിച്ചു. അഞ്ച് ലക്ഷം പരിധി വെച്ചാൽ പോലും ബഹുഭൂരിഭാഗം മുന്നാക്കക്കാരും അതിൽപെടും. അതിനാൽ എട്ട് ലക്ഷം രൂപ വരുമാന പരിധിയാക്കിയതിന് ഒരു ന്യായവുമില്ല.
മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താൻ കുടുംബ വരുമാനവും മറ്റു സൂചകങ്ങളും കൂടി പരിഗണിക്കണമെന്ന് ഗ്രോവർ ആവശ്യപ്പെട്ടു. എത്ര ലക്ഷം വരുമാനപരിധിയാക്കിയാലും മെഡിക്കൽ പ്രവേശനത്തിനുള്ള കൗൺസലിങ് എത്രയും പെട്ടെന്ന് തുടങ്ങണമെന്ന് സമരം നയിക്കുന്ന ഫെഡറേഷൻസ് ഓഫ് റസിഡൻഷ്യൽ ഡോക്ടേഴ്സിനെ പ്രതിനിധീകരിച്ച് അഡ്വ. അർച്ചന പഥക് ദവെ ബോധിപ്പിച്ചു. 45,000 റസിഡൻഷ്യൽ ഡോക്ടർമാരുടെ കുറവാണ് ഇപ്പോഴുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.