'പരിപാടികളിൽ മാന്യത പാലിക്കും'; രൺവീർ അലഹബാദിയ സുപ്രീം കോടതിയിൽ
text_fieldsന്യൂഡൽഹി: പരിപാടികളിൽ മാന്യത പാലിക്കുമെന്ന് പോഡ്‌കാസ്റ്റർ രൺവീർ അലഹബാദിയ സുപ്രീം കോടതിയിൽ. തന്റെ കക്ഷി പരിപാടികളിൽ മാന്യത പാലിക്കുമെന്ന ഉറപ്പ് ഫയൽ ചെയ്തിട്ടുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ അഭിനവ് ചന്ദ്രചൂഡ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു.
രൺവീർ അലഹബാദിയ പാസ്‌പോർട്ടിന്‍റെ കാര്യത്തിൽ സുപ്രീം കോടതി ഉത്തരവിട്ട വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്ന് ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. അത്തരം നടപടികൾ രൺവീറിന്‍റെ ഉപജീവനമാർഗത്തെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഭിമുഖങ്ങൾ ചെയ്യുന്നതിനായി രൺവീറിന് വിദേശത്തേക്ക് പോകേണ്ടിവരുമെന്നും അഭിഭാഷകൻ പറഞ്ഞു.
അല്ലഹബാദിയ വിദേശത്തേക്ക് പോയാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു ബെഞ്ചിന്‍റെ നിരീഷണം. മഹാരാഷ്ട്ര, അസം സർക്കാറുകളെ പ്രതിനിധീകരിക്കുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് അന്വേഷണം പൂർത്തിയാക്കാൻ എത്ര സമയമെടുക്കുമെന്ന് ബെഞ്ച് ചോദിച്ചു. രണ്ടാഴ്ചക്കുള്ളിൽ അന്വേഷണം അവസാനിക്കുമെന്ന് തുഷാർ മേത്ത അറിയിച്ചു. രണ്ടാഴ്ച കഴിഞ്ഞ് പാസ്‌പോർട്ട് വിട്ടുകൊടുക്കണമെന്ന അലഹബാദിയയുടെ അപേക്ഷ പരിഗണിക്കുമെന്ന് ബെഞ്ച് പറഞ്ഞു.
‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ ഷോക്കിടെ ഒരു മത്സരാര്‍ഥിയോട് രണ്‍വീര്‍ ചോദിച്ച ചോദ്യമാണ് വിവാദത്തിനിടയാക്കിയത്. പരിപാടിയിലെ പാനല്‍ അംഗമായിരുന്നു രണ്‍വീര്‍. ഇനിയുള്ള ജീവിതം നിങ്ങള്‍ മാതാപിതാക്കളുടെ ലൈംഗിക രംഗം ദിവസേന നോക്കി നില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നേക്കുമായി ഈ പരിപാടി അവസാനിപ്പിക്കുമോ എന്നാണ് രണ്‍വീര്‍ മത്സരാര്‍ഥിയോട് ചോദിച്ചത്. നിരവധി പേര്‍ പരാതിയുമായി എത്തിയതോടെ രൺവീർ ക്ഷമചോദിച്ച് രംഗത്തുവന്നു.
ബിയര്‍ബൈസപ്സ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ വ്യക്തിയാണ് രണ്‍വീര്‍. കഴിഞ്ഞ വർഷം മികച്ച സാമൂഹിക മാധ്യമ ക്രിയേറ്റർക്കുള്ള ‘ഡിസ്റപ്റ്റർ ഓഫ് ദി ഇയർ’ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചയാളാണ് രൺവീർ അലഹബാദിയ. രൺവീറിന്‍റെ പ്രവർത്തനങ്ങളെ മോദി അഭിനന്ദിക്കുകയും ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.