വിഡിയോ കാളിലൂടെ നിർദേശം; വീട്ടിൽ പ്രസവിച്ച് യുവതി
text_fieldsബംഗളൂരു: കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം സമയത്തിന് ആശുപത്രിയിലെത്താൻ കഴിയാത്ത യുവതിക്ക് വിഡിയോ കാളിലൂടെ ലഭിച്ച നിർദേശമനുസരിച്ച് വീട്ടിനുള്ളിൽ സുഖപ്രസവം. കര്‍ണാടകയി ലെ ഹാവേരി ജില്ലയിലെ ഹനഗലിലെ യുവതിയാണ് അയൽക്കാരിയുടെ സഹായത്തോടെ ഡോക്ടറുടെ വിഡിയോ ഇടപെടലിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കര്‍ണാടക ഇൻസ്റ്റിററ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (കെ.ഐ.എം.എസ്.) ഡോ. പ്രിയങ്കയാണ് കിട്ടൂര്‍ ചെന്നമ്മ സ്ട്രീറ്റില്‍ താമസിക്കുന്ന വാസവിക്ക് ആപത്ഘട്ടത്തിൽ തുണയായത്.
ജൂലൈ 31നായിരുന്നു വാസവിയുടെ പ്രസവസമയം പറഞ്ഞിരുന്നത്. എന്നാല്‍, ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ പ്രസവവേദന അനുഭവപ്പെട്ടു. പക്ഷേ, ലോക്ഡൗണ്‍ ആയതിനാല്‍ ആംബുലന്‍സും മറ്റു വാഹനങ്ങളും കിട്ടിയില്ല.സമീപത്തെ ഹനഗല്‍ താലൂക്ക് ആശുപത്രി അവിടെയുള്ള നഴ്സിെൻറ കോവിഡ് ബാധയെ തുടർന്ന് അടച്ചിട്ടിരുന്നു.
വേദനകൊണ്ട് യുവതി കരയുന്നതു കേട്ട് അയല്‍വാസിയായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജ്യോതിയും മറ്റൊരു സ്ത്രീയും വീട്ടിലെത്തി. ഉടന്‍തന്നെ ജ്യോതി കിംസിലെ ഡോ. പ്രിയങ്കയെ വിളിച്ച് വാസവിയുടെ അവസ്ഥ ബോധിപ്പിച്ചു. തുടര്‍ന്ന് ഡോക്ടര്‍ വിഡിയോ കാളിലൂടെ നിര്‍ദേശങ്ങള്‍ നൽകുകയായിരുന്നു.
ഡോക്ടറുടെ നിർദേശങ്ങൾ പിന്തുടർന്ന് ജ്യോതിയും കൂടെയുള്ള സ്ത്രീയും ചേർന്ന് പ്രസവമെടുത്തു. രണ്ടു ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇതിനുമുമ്പ് പ്രസവമെടുത്ത് പരിചയമില്ലെന്നും ഡോക്ടര്‍ തന്ന ധൈര്യമാണ് ഇതിന് തുണയായതെന്നും ജ്യോതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.