ചിന്ദ്വാര വിട്ട് പോകില്ല; ജബൽപൂരിൽ നിന്ന് മത്സരിക്കാനുള്ള സാധ്യത തള്ളി കമൽനാഥ്
text_fieldsകമൽനാഥ്
ഭോപ്പാൽ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജബൽപൂരിൽ നിന്ന് മത്സരിക്കാനുള്ള സാധ്യത തള്ളി കോൺഗ്രസ് നേതാവ് കമൽനാഥ്. മധ്യപ്രദേശിലെ തന്‍റെ രാഷ്ട്രീയ ശക്തികേന്ദ്രമായ ചിന്ദ്വാര വിട്ടുപോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചിന്ദ്വാരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജബൽപൂരിൽ നിന്ന് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു പദ്ധതിയുമില്ല. ഒരു സാഹചര്യത്തിലും താൻ ചിന്ദ്വാര വിട്ടുപോകില്ലെന്നായിരുന്നു കമൽനാഥിന്‍റെ മറുപടി. തന്‍റെ മകൻ ചിന്ദ്വാരയിൽ മത്സരിക്കുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
കമൽനാഥ് ഒമ്പത് തവണ ചിന്ദ്വാര ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. നിലവിൽ ചിന്ദ്വാര നിയമസഭാ സീറ്റിൽ നിന്നുള്ള എം.എൽ.എയാണ്. അദ്ദേഹത്തിന്‍റെ മകൻ നകുൽ നാഥാണ് നിലവിൽ ചിന്ദ്വാര ലോക്‌സഭാ സീറ്റിനെ പ്രതിനിധീകരിക്കുന്നത്.
മധ്യപ്രദേശിൽ കോൺഗ്രസ് നേതാക്കൾ പാർട്ടി മാറുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, മുൻ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി ബി.ജെ.പിയിൽ ചേർന്നത് പച്ചൗരിയുടെ ആഗ്രഹമായിരുന്നു എന്നായിരുന്നു കമൽനാഥ് പറഞ്ഞത്. മുതിർന്ന നേതാവ് പച്ചൗരി ശനിയാഴ്ചയാണ് ബി.ജെ.പിയിൽ ചേർന്നത്.
തിങ്കളാഴ്ച മറ്റ് രണ്ട് മുൻ കോൺഗ്രസ് എം.എൽ.എമാരായ അരുണോദയ് ചൗബെ, ശിവദയാൽ ബാഗ്രി എന്നിവരും ബി.ജെ.പിയിൽ ചേർന്നു. ഇവരിൽ ചൗബെ നേരത്തെ തന്നെ കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നുവെന്ന് കമൽനാഥ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.