മുസ്‍ലിംകൾ ഹിന്ദുക്കളിൽ നിന്ന് അച്ചടക്കം പഠിക്കണമെന്ന് യോഗി ആദിത്യനാഥ്; നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ‘ബുൾഡോസർ നീതി’ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ്
text_fieldsലക്നോ: മുസ്‍ലിംകൾക്കെതിരെ കടുത്ത വിദ്വേഷ പരാമർശങ്ങളുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്‍ലിംകൾ മതപരമായ അച്ചടക്കം ഹിന്ദുക്കളിൽനിന്ന് പഠിക്കണമെന്നും അല്ലാത്തപക്ഷം ബുൾഡോസർ നീതി നേരിടേണ്ടിവരുമെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ആദിത്യനാഥ് പറഞ്ഞു.
‘സംസ്ഥാന വികസനത്തിന്റെ ന്യായമായ പങ്ക് നിങ്ങൾക്ക് ലഭിക്കും. പക്ഷേ, നിങ്ങൾ ഒരു ന്യൂനപക്ഷമായതിനാൽ പ്രത്യേക ഇളവുകൾ പ്രതീക്ഷിക്കരുത്. അതായത് റോഡുകളിൽ നമസ്‌കരിക്കാനോ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനോ കഴിയില്ല. അങ്ങനെ ചെയ്താൽ, ‘ബുൾഡോസർ നീതി’ നേരിടാൻ തയ്യാറാവുക.
മീററ്റിലെ തന്റെ ഭരണകൂടം റോഡുകളിൽ നമസ്‌കരിക്കുന്നതിനെതിരെ നൽകിയ മുന്നറിയിപ്പിനെച്ചൊല്ലിയുണ്ടായ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ സർക്കാറിന്റെ നീക്കത്തെ ശക്തമായി ന്യായീകരിച്ച യോഗി ആദിത്യനാഥ് അതിൽ തെറ്റൊന്നുമില്ലെന്നും കൂട്ടിച്ചേർത്തു.
‘റോഡുകൾ നടക്കാൻ വേണ്ടിയുള്ളതാണ്. തീരുമാനത്തിനെതിരെ സംസാരിക്കുന്നവർ ഹിന്ദുക്കളിൽ നിന്ന് അച്ചടക്കം പഠിക്കണം. അറുപത്തിയാറ് കോടി ആളുകൾ പ്രയാഗ്‌രാജിൽ എത്തി. കവർച്ചയോ, സ്വത്ത് നശിപ്പിക്കലോ, തീവെപ്പോ, തട്ടിക്കൊണ്ടുപോകലോ ഒന്നും ഉണ്ടായില്ല... ഇതിനെയാണ് മതപരമായ അച്ചടക്കം എന്ന് വിളിക്കുന്നത്. നിങ്ങൾക്ക് ആനുകൂല്യങ്ങൾ വേണമെങ്കിൽ നിങ്ങൾ അച്ചടക്കവും പാലിക്കണം’- യോഗി പറഞ്ഞു.
വഖഫ് ബോർഡുകളെയും ആദിത്യനാഥ് വിമർശിച്ചു. സമൂഹത്തിന്, പ്രത്യേകിച്ച് മുസ്‍ലിം സമൂഹത്തിന് ഒന്നും തിരികെ നൽകാതെ സർക്കാർ സ്വത്തുക്കൾ കൈവശപ്പെടുത്താനുള്ള ഒരു മാർഗമായി അവ മാറിയിരിക്കുന്നുവെന്ന് പറഞ്ഞു.
രാജ്യത്ത് തന്റെ വർധിച്ചുവരുന്ന ജനപ്രീതി, ആർ.എസ്.എസുമായുള്ള ബന്ധം, ചില കേന്ദ്ര നേതാക്കളുമായുള്ള കിംവദന്തികൾ, പ്രധാനമന്ത്രി സ്ഥാനാഭിലാഷം, ദേശീയ ഭാഷയെന്ന നിലയിൽ ഹിന്ദി, കോൺഗ്രസ് പാർട്ടിയുടെ ഭാവി എന്നിവയെക്കുറിച്ചും ആദിത്യനാഥ് സംസാരിച്ചു. ‘രാഷ്ട്രീയം എനിക്ക് ഒരു മുഴുവൻ സമയ ജോലിയല്ല. ആത്യന്തികമായി ഞാൻ ഹൃദയത്തിൽ ഒരു യോഗിയാണ് (സന്യാസി). ഇതിനും ഒരു സമയപരിധി ഉണ്ടാകും. ഞാൻ ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയാണ്. സംസ്ഥാനത്തെ ജനങ്ങളെ സേവിക്കുന്നതിനാണ് പാർട്ടി എന്നെ ഇവിടെ നിയോഗിച്ചിരിക്കുന്നതെന്നും’ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.