ഒമ്പത് ജില്ലകളിൽനിന്ന് അതിർത്തി കടന്നത് 1000 ക്യുബിക് മീറ്റർ മരം; റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി മുതൽ തഹസിൽദാർ വരെ കണ്ണികൾ
text_fieldsതിരുവനന്തപുരം: ഒമ്പത് ജില്ലകളിൽ നടന്ന മരംകൊള്ളയിൽ കുറഞ്ഞത് 1000 ക്യുബിക് മീറ്റർ തടിയെങ്കിലും കടത്തി. വയനാട് ഒഴികെ ജില്ലകളിൽ നിയമവിരുദ്ധമായി മുറിച്ച തേക്ക്, ഇൗട്ടി മരങ്ങളുടെ 90 ശതമാനവും മറ്റ് ജില്ലകളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും കടത്തിയെന്നാണ് വനംവകുപ്പ് വിലയിരുത്തൽ. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി മുതൽ തഹസിൽദാർ വരെ കണ്ണികൾ നീളുന്നതിെൻറ തെളിവും പുറത്തുവന്നു. വ്യാപക മരംകടത്തലിന് വഴിയൊരുക്കിയത് കോന്നി തഹസിൽദാറുടെ ഉത്തരവാണെന്നാണ് വനംവകുപ്പ് കണ്ടെത്തൽ.
കാസർകോട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, േകാട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്ന് മുറിച്ച ഇൗട്ടി, തേക്ക് മരങ്ങളാണ് മറ്റ് ജില്ലകളിലെയും ഇതരസംസ്ഥാനങ്ങളിലെയും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയത്. തൃശൂരിലാണ് ഏറ്റവും അധികം മരം നഷ്ടമായത്; 500.
നൂറ് വർഷവും അതിലധികവും പഴക്കമുള്ള മരങ്ങളായിരുന്നു ഇവ. ഇൗ മരങ്ങൾ കണ്ടെത്തി തിരിച്ചുപിടിക്കാനാവുമോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയമുണ്ട്. കൃത്യമായ ഗൂഢാലോചനയും കണക്കുകൂട്ടലും ഇല്ലെങ്കിൽ മരങ്ങൾ അതിർത്തി കടത്താനും മറ്റ് ജില്ലകളിലെ സുരക്ഷിതകേന്ദ്രങ്ങളിൽ എത്തിച്ച് ഒളിപ്പിക്കാനും സാധിക്കില്ല.
ജനുവരി മൂന്നിന് കോന്നി തഹസിൽദാർ സംസ്ഥാനത്തെ എല്ലാ വില്ലേജ് ഒാഫിസർമാർക്കും അയച്ച കത്താണ് മരംമുറിക്ക് ശിപാർശ നൽകാൻ എല്ലാ വില്ലേജ് ഒാഫിസർമാരും എടുത്തുകാട്ടിയതെന്ന് വനം വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞു. വില്ലേജ് ഒാഫിസുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കുന്ന ഉത്തരവാദിത്തമാണ് റവന്യൂ ഉദ്യോഗസ്ഥർക്കുള്ളതെന്നും വനം ഉദ്യോഗസ്ഥർ മരംമുറി തടസ്സപ്പെടുത്തുന്നതായ രേഖാമൂലമുള്ള പരാതികൾ ജില്ല കലക്ടർക്ക് അയക്കണമെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.