സഹായം ഒഴുകിയെത്തി; വയനാട്ടിലേക്ക് പോയത് 13 ട്രക്കുകൾ
text_fieldsകോഴിക്കോട്: വയനാട് മഴക്കെടുതിയെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള ജില്ല ഭരണകൂടത്തിന്റെ ആഹ്വാനത്തിന് ലഭിച്ചത് വന്‍ പ്രതികരണം. സിവില്‍ സ്റ്റേഷനിലെ പ്ലാനിങ് സെക്രട്ടേറിയേറ്റ് ഹാളില്‍ ആരംഭിച്ച കലക്ഷന്‍ പോയന്റിലേക്ക് ഒഴുകിയെത്തിയത് ടണ്‍ കണക്കിന് സഹായ സാധനങ്ങള്‍. കലക്ടറുടെ ഫേസ്ബുക്ക് പേജില്‍ ആവശ്യമറിയിച്ച് മണിക്കൂറുകള്‍ക്കകം അനവധി പേരാണ് സഹായങ്ങളുമായെത്തിയത്. മണിക്കൂറുകള്‍ക്കകം സാധനസാമഗ്രികള്‍ കുന്നുകൂടിയതോടെ തല്ക്കാലം സഹായം സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചുവെന്ന് എഫ്.ബി പേജില്‍ അറിയിപ്പ് നല്‍കേണ്ടി വന്നു.
ചെറുപൊതികളുമായി വന്നവര്‍ മുതല്‍ വലിയ ലോറികളില്‍ സഹായസാമഗ്രികളുമായി എത്തിയവര്‍ വരെ ഈ ദൗത്യത്തില്‍ പങ്കാളികളായി. വ്യക്തികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടനകളും വിദ്യാർഥികളും വ്യാപാരികളും വ്യവസായ സ്ഥാപനങ്ങളും മഹാദൗത്യത്തില്‍ പങ്കാളികളായി. കുടിവെള്ളം, പാക്ക് ചെയ്ത ഭക്ഷ്യവസ്തുകള്‍, പലഹാരങ്ങള്‍, അരി, ആട്ട, പലവ്യഞ്ജനങ്ങള്‍, വിവിധ പ്രായക്കാര്‍ക്കുള്ള വസ്ത്രങ്ങള്‍, ചെരിപ്പ്, ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍, മാറ്റ്, പുതപ്പ്, തോര്‍ത്ത്, മരുന്ന് തുടങ്ങി ആവശ്യമായതെല്ലാമെത്തി. ഇതിനകം 13 ട്രക്ക് സാധനങ്ങളാണ് വയനാട്ടിലേക്ക് എത്തിച്ചത്.
തിരുവനന്തപുരം, ആലപ്പുഴ, കാസര്‍കോട്, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നും സാധന സാമഗ്രികള്‍ ഇവിടേക്കെത്തി. ദുരന്ത മേഖലയിലെ എത്തിപ്പെടാത്ത മേഖലകളിലേക്ക് എയര്‍ ഡ്രോപ്പ് ചെയ്യുന്നതിനായി 400 അവശ്യഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ ഇവിടെ നിന്ന് എയര്‍പോര്‍ട്ടില്‍ എത്തിക്കാനായി. നാവിക സേനയുടെ നേതൃത്വത്തില്‍ പ്രത്യേകം സജ്ജമാക്കിയ മൂന്ന് ഹെലികോപ്റ്ററുകളിലായാണ് ഇവ വയനാട്ടിലെ ദുരന്തമേഖലകളില്‍ എത്തിച്ചുനല്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.