ആലുവയിൽ കാണാതായ 13കാരൻ തിരിച്ചെത്തി; മൊഴിയെടുക്കാനായി ഹാജരാക്കാൻ നിർദേശം
text_fieldsകൊച്ചി: ആലുവ തായിക്കാട്ടുകരയിൽനിന്ന് ചൊവ്വാഴ്ച രാത്രി കാണാതായ 13കാരൻ മടങ്ങിയെത്തി. രാവിലെ മുതൽ കുട്ടിയെ കാണാനില്ലെന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ കുട്ടി സ്വമേധയാ വീട്ടിലെത്തുകയായിരുന്നു. ഇതുവരെ പൊലീസിൽ ഹാജരാക്കിയില്ലെന്നാണ് വിവരം. ഇന്ന് നടക്കാനിരിക്കുന്ന പരീക്ഷക്ക് ശേഷം പൊലീസിനു മുമ്പാകെ ഹാജരാക്കുമെന്നാണ് വിവരം. ആലുവ എസ്.എൻ.ഡി.പി സ്കൂളിലെ വിദ്യാർഥിയാണ്.
നേരത്തെ ആലുവ റൂറൽ പൊലീസ് കുട്ടിക്കായി വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് കൂട്ടുകാർക്കൊപ്പം ചായ കുടിക്കാൻ പുറത്തുപോകുകയാണെന്ന് അറിയിച്ച് വീട്ടിൽ നിന്നിറങ്ങിയ കുട്ടി രാത്രിയായിട്ടും വീട്ടിൽ എത്താതിരുന്നതോടെ വീട്ടുകാർ പൊലീസിനെ സമീപിക്കുകയായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ആയതോടെ അന്വേഷണം വഴിമുട്ടിയിരുന്നു. ഇതിനിടെയാണ് തിരികെ വീട്ടിലെത്തിയത്.
കുട്ടി ആലുവ പരിസരത്ത് തന്നെ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം. ഏതെങ്കിലും ലഹരി കേന്ദ്രങ്ങളുമായി കുട്ടികൾക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. കുടുംബത്തിന്റേയും സ്കൂൾ അധികൃതരുടേയും മൊഴി പൊലീസ് ശേഖരിക്കും. മാതാപിതാക്കളോട് കുട്ടിയെ മൊഴിയെടുക്കാനായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.