എടവണ്ണപ്പാറയിൽ 17കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ; മറ്റ് ദുരൂഹതകളില്ലെന്ന് വാഴക്കാട് പൊലീസ്
text_fieldsമലപ്പുറം: എടവണ്ണപ്പാറയിലെ 17കാരിയായ വിദ്യാർഥിനിയെ ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് വാഴക്കാട് പൊലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മരിക്കുന്നതിന് തൊട്ടുമുന്‍പ് പെണ്‍കുട്ടി സഹോദരിക്ക് വാട്സ്ആപ്പ് സന്ദേശമയച്ചതാണെന്നും മരണത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നും പൊലീസ് വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തായി പുഴയില്‍ മൂന്നാള് താഴ്ചയിലുള്ള കുഴികളുണ്ട്. ഇതില്‍ വീണാണ് കുട്ടി മരിച്ചത്. വസ്ത്രങ്ങള്‍ പെണ്‍കുട്ടി സ്വയം ഊരിമാറ്റിയതാകാമെന്നാണ് നിഗമനം. വെള്ളത്തില്‍ മുങ്ങാന്‍ പ്രയാസമായതിനാലാകാം പെണ്‍കുട്ടി വസ്ത്രങ്ങള്‍ ഊരിമാറ്റിയത്.
പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയതിന് പിന്നാലെ സഹോദരിക്ക് വാട്സ്ആപ്പില്‍ സന്ദേശം അയച്ചിരുന്നു. ‘എനിക്ക് വീട്ടുകാരെ ബുദ്ധിമുട്ടിക്കാന്‍ പ്രയാസമുണ്ട്’ എന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്. അന്നേദിവസം, പകല്‍ 11ന് ശേഷം പെണ്‍കുട്ടിയുടെ ഫോണിലേക്ക് മറ്റാരുടെയും ഫോൺ കോളുകള്‍ വന്നിട്ടില്ലെന്നും വാഴക്കാട് പൊലീസ് ചൂണ്ടിക്കാട്ടുന്നു.
തിങ്കളാഴ്ച വൈകീട്ട് ആറോടെ ചാലിയാറിലെ വാഴക്കാട് മപ്രം മുട്ടുങ്ങൽ കടവിലാണ് പ്ലസ് വൺ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാണാതായ പെൺകുട്ടിക്കു വേണ്ടി നാട്ടുകാരും ബന്ധുക്കളും തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം ലഭിച്ചത്. പുഴയിൽ നിന്ന് വിദ്യാർഥിനിയുടെ മേൽവസ്ത്രവും ഷാളും കണ്ടെടുത്തിരുന്നു.
പഠനത്തിൽ മികവ് പുലർത്തിയിരുന്ന വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ വാഴക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. വിദ്യാർഥിനിയുടെ ദുരൂഹ മരണത്തിൽ കരാട്ടെ പരിശീലകൻ ഊർക്കടവ് സ്വദേശി വി. സിദ്ദീഖ് അലിയെ (43) പോക്സോ വകുപ്പ് ചുമത്തി വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കരാട്ടെ പരിശീലകൻ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും പോക്സോ കേസ് നൽകാനിരിക്കെയാണ് പെൺകുട്ടിയുടെ മരണമെന്നും ബന്ധുക്കൾ പരാതിയിൽ പറയുന്നു. ഇയാൾക്കെതിരെ നേരത്തേയും ആരോപണമുയർന്ന സാഹചര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.