വിവാഹ ഘോഷയാത്രയിൽ ‘ഷോ’; 18 യുവാക്കൾ അറസ്റ്റിൽ, ഏഴ് കാറുകൾ കസ്റ്റഡിയിൽ
text_fieldsചൊക്ലി: സുരക്ഷയില്ലാതെ അപകടക്കെണിയൊരുക്കി വാഹനങ്ങളിൽ വിവാഹ ഘോഷയാത്ര നടത്തിയ 18 യുവാക്കൾ അറസ്റ്റിൽ. ചൊക്ലി എസ്.ഐ ആർ.എസ്. രഞ്ജുവാണ് അറസ്റ്റ് ചെയ്തത്. വാഹനമോടിച്ച ആറുപേരുടെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി. വിവാഹത്തിൽ വരനെ അനുഗമിച്ച വാഹനങ്ങളുടെ വാതിലിൽ കയറിനിന്നും ഡിക്കിയിൽ ഇരുന്നുമാണ് ഇവർ യാത്ര ചെയ്തത്. ഒളവിലം മത്തിപ്പറമ്പിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയുടെ സഹായത്തോടെയാണ് പൊലീസ് ഇവരെ പിടികൂടിയത്. ജൂലൈ 24ന് വൈകീട്ട് നടന്ന സംഭവത്തിൽ ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ വിട്ടുകിട്ടുന്നതിന് പ്രതികൾ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ആഗസ്റ്റ് 14 വരെ ഹരജി പരിഗണിക്കില്ലെന്ന് മജിസ്ട്രേറ്റ് വ്യക്തമാക്കി. ഹെൽമറ്റ് ധരിക്കാതെ പുറംതിരിഞ്ഞ് യാത്ര ചെയ്യുകയായിരുന്ന സ്കൂട്ടർ യാത്രികരെ പൊലീസ് അന്വേഷിച്ചുവരുകയാണ്. ഇവരെയും കാമറയിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ വിവാഹ പാർട്ടിയുടെ വിഡിയോ ചിത്രീകരണത്തിനായി വാഗണർ കാറിന്റെ ഡിക്കിയിലിരുന്ന് യാത്രചെയ്തതിന് കാമറാമാൻ കുറ്റ്യാടിയിലെ പറമ്പത്ത് ഹൗസിൽ മുഹമ്മദ് ആദിൽ (22), കാറോടിച്ചിരുന്ന ചൊക്ലി സി.പി റോഡിലെ ജാസ് വില്ലയിൽ ഇർഫാൻ ഹബീബ് (32) എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ആഗസ്റ്റ് നാലിന് വൈകീട്ട് ആറിന് മേക്കുന്ന് കൊളായിയിൽ വെച്ചാണ് സംഭവം. ഹബീബിന്റെ മാതൃസഹോദരിയുടെതാണ് കാർ.
റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അപകടകരമായ വാഹന യാത്രക്കെതിരെ കർശന നടപടിയെടുക്കാൻ തലശ്ശേരി അസി. പൊലീസ് സൂപ്രണ്ട് നിർദേശിച്ചതിനെ തുടർന്നാണ് കാമറകൾ പരിശോധിച്ച് ചൊക്ലി പൊലീസ് നടപടിയാരംഭിച്ചത്. സീനിയർ പൊലീസ് ഓഫിസർ കെ. സനിൽകുമാർ, സി.വി. വിജിൻ, നിമിഷ നാരായണൻ, കെ. അനിഷ, ടി.എൻ. സരോൺ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. വാഹനങ്ങൾകൊണ്ട് റോഡിൽ ആഭാസം കാണിക്കുന്നവരെ കർശനമായി നേരിടാനാണ് പൊലീസ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.