തൻെറ പ്രസ്താവനയുമായി ബന്ധപ്പെട്ടുണ്ടായത് തെറ്റിദ്ധാരണ -കാന്തപുരം
text_fieldsകോഴിക്കോട്: ലിംഗ സമത്വത്തിൽ താൻ നടത്തിയ പരാമർശം വിവാദമായതിനെ തുടർന്ന് പ്രതികരണവുമായി കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ. തൻെറ പ്രസ്താവനയുമായി ബന്ധപ്പെട്ടുണ്ടായത് തെറ്റിദ്ധാരണയാണെന്നും ആ തെറ്റിദ്ധാരണ തിരുത്തണമെന്നും കാന്തപുരം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് കാന്തപുരം ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീസുരക്ഷ മുൻനിർത്തിയുള്ള നിലപാടാണ് ഇസ് ലാം മുന്നോട്ടുവെക്കുന്നത്. വിദ്യാഭ്യാസപരവും സാമൂഹികവുമായ ശാക്തീകരണമാണ് ഇന്ത്യൻ സാഹചര്യത്തിൽ സ്ത്രീ സമൂഹത്തോട് ചെയ്യേണ്ടതെന്നും കാന്തപുരം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം:
സ്ത്രീ സമത്വവുമായി ബന്ധപ്പെട്ട് ഞാന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ തെറ്റിദ്ധാരണയുടെ പുകമറ സൃഷ്ടിക്കരുത്. തീവ്ര സ്ത്രീവാദത്തിനും സ്ത്രീ വിരുദ്ധതക്കും ഇടയില്‍ സ്ത്രീ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള നിലപാടുകളാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. വിദ്യാഭ്യാസപരവും സാമൂഹികവുമായ ശാക്തീകരണമാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ സ്ത്രീ സമൂഹത്തോട് ചെയ്യേണ്ട നീതി. ഈയര്‍ത്ഥത്തില്‍ വിപുലവും വ്യവസ്ഥാപിതവുമായ സംവിധാനങ്ങള്‍ മര്‍കസിനും സുന്നി പ്രസ്ഥാനത്തിനും കീഴില്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നുണ്ട്. രാജ്യത്തെ സാമൂഹിക ശ്രേണിയില്‍ സ്ത്രീ സമൂഹം ഇന്നും പിന്തള്ളപ്പെട്ടുക്കൊണ്ടിരിക്കെ, അവര്‍ക്കു സവിശേഷമായി നല്‍കേണ്ട കൈത്താങ്ങിനെയും പരിരക്ഷയെയും കുറിച്ചാണ് ഞാന്‍ സംസാരിച്ചത്.
പൊതുജീവിതത്തിലും തൊഴില്‍ സാഹചര്യങ്ങളിലുമെല്ലാം സ്ത്രീ സമൂഹത്തിന് നല്‍കേണ്ട ഈ പ്രത്യേക പരിഗണനയെ നമ്മുടെ കോടതികളടക്കം പലവുരു ഈന്നിപ്പറഞ്ഞതാണ്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യനീതി വിഭാവനം ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിച്ച് ജീവിക്കുന്നവരാണ് ഞങ്ങള്‍.
കുടുംബജീവിതത്തില്‍ സ്ത്രീ പുരുഷ ദൗത്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് മാതൃത്വത്തിൻെറ മാഹാത്മ്യത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ഇതിനിടയിലാണ് സ്ത്രീകള്‍ക്കു മാത്രമേ പ്രസവിക്കാന്‍ സാധിക്കുകയുള്ളൂ എന്ന സത്യം ഉദ്ധരിച്ചത്. പ്രസവവും സന്താനപരിചരണവും ഭൂമിലോകത്തെ മനുഷ്യകര്‍മ്മങ്ങളില്‍ ഏറ്റവും സുകൃതം നിറഞ്ഞതായാണ് ഞങ്ങള്‍ കാണുന്നത്. ഈ പരാമര്‍ശത്തെയാണ് സ്ത്രീ പ്രസവിക്കാന്‍ മാത്രമുള്ളവളാണെന്ന് ഞാന്‍ പറഞ്ഞതായി വളച്ചൊടിക്കപ്പെട്ടതും പ്രചരിപ്പിക്കപ്പെടുകയും ചെയ്തത്.
മനുഷ്യജനതയുടെ അതിജീവനത്തിൻെറ അതിസവിശേഷധര്‍മ്മം നിര്‍വഹിക്കുന്ന മാതാവിൻെറ കാല്‍കീഴിലാണ് സ്വര്‍ഗം എന്നു പഠിപ്പിച്ച പ്രവാചകൻെറ ദര്‍ശനമാണ് ഞങ്ങളെ നയിക്കുന്നത്. കാര്യങ്ങള്‍ യഥാവിധി മനസ്സിലാക്കാതെ പ്രതികരിച്ചവര്‍ തെറ്റിദ്ധാരണ തിരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.