Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാര്‍ കോഴക്കേസ്...

ബാര്‍ കോഴക്കേസ് നാള്‍വഴി

text_fields
bookmark_border
ബാര്‍ കോഴക്കേസ് നാള്‍വഴി
cancel

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിമരുന്നിടുകയും ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ ഒരു വര്‍ഷക്കാലം മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്ത ബാര്‍ കോഴക്കേസ് മന്ത്രി കെ.എം. മാണിയുടെ രാജിയോടെ പുതിയ വഴിത്തിരിവിലേക്ക് കടന്നിരിക്കുകയാണ്.
ഏറെ കോളിളക്കം സൃഷ്ടിച്ച വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. കേസിന്‍െറ നാള്‍വഴി ഇങ്ങനെ:
 

  • ഒക്ടോബര്‍ 31,2014  - പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ബാറുടമകളില്‍നിന്ന് മന്ത്രി കെ.എം മാണി ഒരു കോടി രൂപ വാങ്ങിയെന്ന് ബിജു രമേശിന്‍െറ വെളിപ്പെടുത്തല്‍.
  • നവംബര്‍ ഒന്ന്,2014  - ബിജു രമേശിന്‍െറ ആരോപണത്തിന്‍െറ അടിസ്ഥാനത്തില്‍ അന്വേഷണം വിജിലന്‍സിന് വിടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബാര്‍ കോഴ സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.
  • .നവംബര്‍ രണ്ട്, 2014  - ബാര്‍ കോഴ ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുന്നതിന് നിയമോപദേശം തേടാനും അത് അംഗങ്ങളുമായി ചര്‍ച്ച ചെയ്യാനും ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ തീരുമാനം.
  • നവംബര്‍ നാല്, 2014  - വി.എസിന്‍െറ നിലപാട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി. മാണിക്കെതിരായ ആരോപണം ഉയര്‍ന്നതിന്‍െറ പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷിക്കാനും ബിജു രമേശിനെതിരെ നിയമനടപടി സ്വീകരിക്കാനും കേരള കോണ്‍ഗ്രസ് തീരുമാനം. ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് ക്വിക് വെരിഫിക്കേഷന്‍ ആരംഭിച്ചു.
  • നവംബര്‍ അഞ്ച്, 2014 - കൊച്ചിയില്‍ ബാറുടമകളുടെ യോഗം. നാലു വര്‍ഷത്തിനിടെ പല നേതാക്കള്‍ക്കുമായി 20 കോടി രൂപ നല്‍കിയെന്ന കാര്യം ഒളികാമറയിലൂടെ വെളിപ്പെടുന്നു.
  • നവംബര്‍ ആറ്, 2014 -ആരോപണം നിഷേധിച്ച് ബാറുടമകള്‍. കോഴ നല്‍കിയെന്നു പറഞ്ഞത് മദ്യ ലഹരിയിലെന്ന് ബാറുടമ മനോഹരന്‍. പണം നല്‍കിയത് ബാറുകള്‍ പൂട്ടുന്നതിന് മുമ്പെന്ന് ബിജു രമേശ്. എല്ലാ തെളിവുകളും വിജിലന്‍സിന് കൈമാറുമെന്ന് ബാറുടമകള്‍. കൊച്ചിയില്‍ ചേര്‍ന്ന യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. എല്ലാ പേരുകളും പുറത്തുവിടും. മുഴുവന്‍ തെളിവുകളും ശേഖരിക്കാന്‍ അഞ്ചംഗ സമിതി രൂപവത്കരിച്ചു.
  • നവംബര്‍ ഏഴ്, 2014 - ക്വിക് വെരിഫിക്കേഷന്‍ നടത്തുന്ന വിജിലന്‍സ് സംഘത്തിന് മുന്നില്‍ (തിരുവനന്തപുരം റെയ്ഞ്ച് എസ്.പി എം. രാജ്മോഹന്‍, ഡിവൈ.എസ്.പി എസ്. സുരേഷ് കുമാര്‍) ബിജു രമേശ് മൊഴി നല്‍കി. ബാറുകള്‍ പൂട്ടുന്നതിന് മുമ്പാണ് പണം നല്‍കിയതെന്ന് മൊഴി.അടച്ച ബാറുകള്‍ തുറക്കാന്‍ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്നും ഒരു കോടി രൂപ മുന്‍കൂറായി നല്‍കിയെന്നുമായിരുന്നു ബിജു ആദ്യം വെളിപ്പെടുത്തിയത്.
  • നവംബര്‍ എട്ട്, 2014 - അന്വേഷണം അട്ടിമറിക്കുകയാണെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ബിജു രമേശ്. തെളിവുകള്‍ ശേഖരിച്ച ശേഷം കോഴ വാങ്ങിയ ബാക്കിയുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് ബിജു രമേശ് പറഞ്ഞു. ബാര്‍ കോഴയില്‍ ഒത്തുതീര്‍പ്പെന്ന് സി.പി.എമ്മും ബി.ജെ.പിയും. ഒത്തുതീര്‍പ്പില്ളെന്ന് ചെന്നിത്തല. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഉന്നയിച്ച ആരോപണങ്ങളുടെ പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ കേരള കോണ്‍ഗ്രസ് -എം ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ് എം.എല്‍.എ കണ്‍വീനറായി ഏഴംഗസമിതി രൂപവത്കരിച്ചു.
  • നവംബര്‍ ഒമ്പത്, 2014 - ബിജുവിന്‍െറ ഡ്രൈവര്‍ അമ്പിളി , ഹോട്ടല്‍ മാനേജര്‍ ശ്യാം മോഹന്‍ എന്നിവരുടെ മൊഴിയെടുത്തു.
  • നവംബര്‍ 10, 2014 -കോഴക്കേസിന്‍െറ അന്വേഷണപുരോഗതി അറിയിക്കാന്‍ ഹൈകോടതി നിര്‍ദേശം.
  • നവംബര്‍ 11, 2014 -  ബിജു രമേശിനെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രി മാണി വക്കീല്‍ നോട്ടീസ് അയച്ചു. 10 കോടി രൂപ നല്‍കണം, മാപ്പുപറയണം എന്നാവശ്യം.
  •  നവംബര്‍ 22, 2014 - ബാര്‍ കോഴക്കേസില്‍ മാണിക്ക് യു.ഡി.എഫ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
  •  നവംബര്‍ 25, 2014  -മാണിയുടെ മൊഴിയെടുത്തു. ബാറുടമകളെ കാണുകയോ അവരില്‍നിന്ന് പണമോ പാരിതോഷികമോ കൈപ്പറ്റുകയോ ചെയ്തിട്ടില്ളെന്നും മാണി മൊഴി നല്‍കി.
  • നവംബര്‍ 30,2014 - കോഴ ആരോപണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും മാണി രാജിവെക്കണമെന്നും പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. ബാര്‍ ഉടമകളുമായി പ്രതിപക്ഷം ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെ ആരോപണം ഉയര്‍ത്തുന്നതെന്ന് കെ.എം. മാണി തിരിച്ചടിച്ചു.
  • ഡിസംബര്‍ ഒന്ന്, 2014 - കോഴക്കേസില്‍ നിയമസഭ സ്തംഭിച്ചു. വി. ശിവന്‍കുട്ടിയെ സഭ പിരിയുംവരെ സസ്പെന്‍ഡ് ചെയ്തു. നാല് എം.എല്‍.എമാര്‍ക്ക് താക്കീത് നല്‍കി.
  • ഡിസംബര്‍ രണ്ട്, 2014 - വിജിലന്‍സ് നടത്തുന്ന പ്രാഥമികാന്വേഷണത്തില്‍ ഇടപെടില്ളെന്ന് ഹൈകോടതി. കേസെടുക്കണോ എന്ന് വിജിലന്‍സ് തീരുമാനിക്കണം.
  • ഡിസംബര്‍ അഞ്ച്, 2014 -ബാറുടമകളില്‍നിന്ന് ചെന്നിത്തലയും കെ. ബാബുവും കോഴ വാങ്ങിയെന്ന് വി.എസ് ആരോപിച്ചു.
  • ഡിസംബര്‍ 10, 2014  ബാര്‍ കോഴയില്‍ കെ.എം. മാണിയെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഒന്നിലെ എസ്.പി ആര്‍. സുകേശന് അന്വേഷണച്ചുമതല കൈമാറി.
  •  ഡിസംബര്‍ 16, 2014 - മാണിയെ കാണാന്‍ പോയത് സഹായം അഭ്യര്‍ഥിച്ചാണെന്നും പണം നല്‍കാനല്ളെന്നും ബാര്‍ ഉടമകള്‍ വിജിലന്‍സിന് മൊഴി നല്‍കി.
  • ഡിസംബര്‍ 17, 2014 -കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ബിജു. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ കോഴ വാങ്ങിയതിനൊപ്പം പൂട്ടിയ ബാറുകള്‍ തുറക്കാതിരിക്കാനും മാണി രണ്ടുകോടി വാങ്ങിയെന്ന് ബിജു രമേശ്.
  • ഡിസംബര്‍ 18, 2014  -കെ.എം. മാണിക്കു പുറമെ നാല് ഉന്നതര്‍ക്കുകൂടി പണം നല്‍കിയതായി ബിജു രമേശ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ മാണിയെ കണ്ടതെന്നും ബിജു രമേശ് വിജിലന്‍സിന് മൊഴി നല്‍കി.
  • ജനുവരി 20,2015 - ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഭാരവാഹി അനിമോന്‍ കോഴ ഇടപാട് സ്ഥിരീകരിക്കുന്നതിന്‍െറ ശബ്ദരേഖ പുറത്ത്.
  • ജനുവരി 25,2015 - ബിജു രമേശുമായുള്ള പി.സി. ജോര്‍ജിന്‍െറയും ആര്‍. ബാലകൃഷ്ണപിള്ളയുടെയും ഫോണ്‍ സംഭാഷണം പുറത്ത്. മാണി കോഴ വാങ്ങിയത് തനിക്കറിയാമെന്ന് ബാലകൃഷ്ണപിള്ള വെളിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്.
  • ജനുവരി 28,2015 - നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി കോഴ വാങ്ങിയെന്ന് ബിജുവിന്‍െറ വെളിപ്പെടുത്തല്‍. അസോസിയേഷന്‍ യോഗത്തില്‍ രാജ്കുമാറിന്‍െറ ശബ്ദരേഖ ബിജു പുറത്ത് വിട്ടു. ബാര്‍ കേസില്‍ വിധി അനുകൂലമാകുമ്പോള്‍ സര്‍ക്കാര്‍ അപ്പീല്‍ പോയാല്‍ പേരുകള്‍ വെളിപ്പെടുത്തുമെന്ന് ശബ്ദരേഖ.
  • ജനുവരി 28,2015 -മന്ത്രി മാണിക്ക് പണം നല്‍കിയിട്ടില്ളെന്ന് ബാറുടമ ജോണ്‍ കല്ലാട്ട് വിജിലന്‍സിന് മൊഴി നല്‍കി.  
  • ജനുവരി 30,2015 - ബാര്‍ കോഴ ഇടപാടില്‍ കേന്ദ്ര ഏജന്‍സിയായ ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങി. ബിജുവിന്‍െറ മൊഴിയെടുത്തു.
  • മാര്‍ച്ച് 30, 2015 -ബിജു രമേശിന്‍െറ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ബാര്‍ ലൈസന്‍സ് ഫീസ് ഉയര്‍ത്താതിരിക്കാന്‍ മന്ത്രി കെ. ബാബുവിന് 10 കോടി രൂപ കോഴ നല്‍കിയെന്ന് വെളിപ്പെടുത്തല്‍. വി.എസ്. ശിവകുമാറിനെതിരെ തെളിവുണ്ടെന്നും പരാമര്‍ശം.
  • മാര്‍ച്ച് 31, 2015 - പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാറിനെ അട്ടിമറിക്കാനാണ് ബിജു രമേശിന്‍െറ ശ്രമമെന്ന് കെ. ബാബു. 2014 ഡിസംമ്പര്‍ 15ന് ബിജുവും ചില പ്രതിപക്ഷ നേതാക്കളും തിരുവനന്തപുരത്തെ ഒരു സി.പി.എം എം.എല്‍.എയുടെ വീട്ടില്‍ രഹസ്യയോഗം ചേര്‍ന്നെന്നും ബാബു. ബാര്‍ തുറക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ബാബുവിനെ കണ്ടിട്ടില്ളെന്ന് ബിജു രമേശ്. ബിജുവിന്‍െറ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വി.എസ്.സമഗ്ര അന്വേഷണം വേണമെന്ന് കോടിയേരി ബാലകൃഷ്ണന്‍.
  • ഏപ്രില്‍ 21,2015 - ബാബുവിനെതിരെ കേസെടുക്കാത്തത് തെളിവില്ലാത്തതിനാലാണെന്ന് ചെന്നിത്തല.  
  • ഏപ്രില്‍ 22, 2015  -എല്‍.ഡി.എഫിന്‍െറ സെക്രട്ടേറിയറ്റ് ഉപരോധം. ബിജു രമേശിന്‍െറ 30 പേജുള്ള രഹസ്യമൊഴി പുറത്ത്.
  •  ഏപ്രില്‍ 28,2015 - ബാബുവിനെതിരെ പ്രത്യേക കേസ് വേണ്ട. അന്വേഷണമാകാമെന്ന് നിയമോപദേശം.
  • ഏപ്രില്‍ 29,2015  മന്ത്രി കെ. ബാബുവിനെതിരെ ക്വിക് വെരിഫിക്കേഷന്‍ നടത്താന്‍ വിജിലന്‍സ് തീരുമാനം.
  •  മേയ് എട്ട്, 2015 - മാണിയെ ചോദ്യം ചെയ്തു.
  • മേയ് 11,2015  -അമ്പിളിക്ക് നുണപരിശോധന നടത്താന്‍ അനുമതി.
  • മേയ് 12,2015  -മാണിയുടെ ടൂര്‍ ഡയറി പരിശോധിച്ചു.  
  • മേയ് 14, 2015 - പി.സി. ജോര്‍ജിന്‍െറ മൊഴിയെടുത്തു.
  • മേയ് 18, 2015  ഡ്രൈവര്‍ അമ്പിളിയെ നുണപരിശോധനക്ക് വിധേയനാക്കി.
  • മേയ് 24, 2015 -നുണപരിശോധന ഫലം പുറത്ത്. അമ്പിളിയുടെ മൊഴി വിശ്വസനീയമെന്ന് തെളിഞ്ഞു.
  • മേയ് 25, 2015  -നുണ പരിശോധനക്ക് തയാറല്ളെന്ന് ബാറുടമകളായ ഡി. രാജ്കുമാര്‍, പി.എം. കൃഷ്ണദാസ്, എം.ഡി. ധനേഷ്, ജോണ്‍ കല്ലാട്ട് എന്നിവര്‍ കോടതിയെ അറിയിച്ചു.
  •  മേയ് 26, 2015  - നുണപരിശോധനഫലത്തിന്‍െറ പകര്‍പ്പ് പുറത്ത്. 15 ചോദ്യങ്ങളില്‍ 13 എണ്ണത്തിനും അമ്പിളി പറഞ്ഞ ഉത്തരം സത്യമെന്ന് തെളിഞ്ഞു.
  • മെയ് 27, 2015  അന്വേഷണം പൂര്‍ത്തിയാക്കി വസ്തുതാ വിവര റിപ്പോര്‍ട്ട് നിയമോപദേശത്തിനായി കൈമാറി. ലീഗല്‍ അഡൈ്വസര്‍ അഡ്വ. സി.സി. അഗസ്റ്റിനാണ് റിപ്പോര്‍ട്ട് നല്‍കിയത്.
  • മേയ് 29,2015 -അന്വേഷണം പൂര്‍ത്തിയായതായി വിജിലന്‍സ് എസ്.പി കോടതിയെ അറിയിച്ചു.  
  • ജൂണ്‍ ആറ്, 2015 -മാണിക്കെതിരെ കേസ് നിലനില്‍ക്കില്ളെന്ന് സി.സി. അഗസ്റ്റിന്‍ നിയമോപദേശം നല്‍കി. തുടര്‍ന്ന് എസ്.പി അന്തിമറിപ്പോര്‍ട്ട് എ.ഡി.ജി.പി ഷെയ്ഖ് ദര്‍വേശ് സാഹിബിന് കൈമാറി.
  •  ജൂണ്‍ 12, 2015 - കേസെടുക്കാന്‍ തെളിവില്ളെന്ന് ഷെയ്ഖ് ദര്‍വേശ് സാഹിബ്. റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. വിദഗ്ധ നിയമോപദേശം തേടാന്‍ വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിക്കുന്നു.
  • ജൂണ്‍ 27, 2015 -വിജിലന്‍സ് ഡയറക്ടര്‍ വസ്തുതാവിവര റിപ്പോര്‍ട്ട് എസ്.പിക്ക് കൈമാറുന്നു. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം.
  • ജൂലൈ ഏഴ്, 2015 - എസ്.പി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ഒമ്പത് ഹരജികളും അനുകൂലിച്ച് ഒരു ഹരജിക്കാരനും  കോടതിയിലത്തെി. 10 പേരാണ് കേസില്‍ കക്ഷിചേര്‍ന്നത്.
  • ജൂലൈ ഒമ്പത്, 2015 -കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. അന്വേഷണ ഉദ്യോഗസ്ഥന്‍െറ റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ളെന്നും തുടരന്വേഷണം വേണമെന്നും ഹരജിക്കാര്‍ വാദിച്ചു. എന്നാല്‍, വസ്തുതാ റിപ്പോര്‍ട്ട് അന്തിമറിപ്പോര്‍ട്ടായി പരിഗണിച്ച് തുടര്‍ നടപടിവേണണെന്നായിരുന്നു ബിജു രമേശിന്‍െറ ആവശ്യം.
  • വിജിലന്‍സിന്‍െറ വാദങ്ങള്‍ തടസ്സപ്പെടുന്ന സാഹചര്യമുണ്ടായപ്പോള്‍ വിജിലന്‍സ് നിയമോപദേശകന് പകരം അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വി. ശശീന്ദ്രന്‍ കോടതിയില്‍ ഹാജരാകുന്ന സാഹചര്യമുണ്ടായി.
  • ഒക്ടോബര്‍ 29, 2015 - കേസില്‍ തുടന്വഷണത്തിന് ഉത്തരവായി.
  • നവംബര്‍ ആറ്, 2015  -കോടതി ഉത്തരവിനെതിരെ വിജിലന്‍സ് ഹൈകോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചു. വിജിലന്‍സ് ഡയറക്ടര്‍ക്ക് രൂക്ഷ വിമര്‍ശം. കേസ് നവംബര്‍ ഒമ്പതിലേക്ക് മാറ്റി
  • നവംബര്‍ ഒമ്പത്, 2015 -മാണിക്കെതിരെ രൂക്ഷവിമര്‍ശങ്ങളുമായി തുടരന്വേഷണത്തിന് അനുമതി, വിജിലന്‍സ് ഡയറക്ടര്‍ക്കും വിമര്‍ശം. മാണിയുടെ രാജിക്കായി സമ്മര്‍ദം ശക്തമാകുന്നു.
  • നവംബര്‍ 10, 2015 -മാണിയുടെ രാജി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bar case
Next Story