കോൺഗ്രസ് വനിതാ കൗൺസിലർക്ക് ബി.ജെ.പി. പ്രവർത്തകെൻറ വക മാല
text_fieldsകൊച്ചി: കൊച്ചി നഗരസഭയിൽ തെരഞ്ഞെടുപ്പ് വിജയത്തിന് ബി.ജെ.പി–കോൺഗ്രസ് ബാന്ധവം ആരോപിക്കപ്പെട്ട യു.ഡി.എഫ് വനിതാ കൗൺസിലർ ഗ്രേസി ബാബു ജേക്കബിന് കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കിടെ ബി.ജെ.പി പ്രവർത്തകൻ മാലയിട്ടു. നേരത്തെ ഉയർന്ന വിവാദത്തിന് ആക്കം കൂട്ടുന്നതാണ് നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന ഈ നടപടി.
66ാം ഡിവിഷനിലെ ബി.ജെ.പി. സ്ഥാനാർഥി സുധാ ദിലീപ് കുമാറിെൻറ പ്രചാരണ റോഡ് ഷോക്കിടെ 67ാം ഡിവിഷനിലെ സ്ഥാനാർഥി ഗ്രേസിയുടെ ഭർത്താവ് ബാബു ജേക്കബ് സുധയെ ഷാൾ അണിയിച്ച് സ്വീകരിച്ചത് വിവാദമായിരുന്നു. അതോടെ പരസ്പരം വിജയം ഉറപ്പിക്കാൻ ബി.ജെ.പി–കോൺഗ്രസ് ധാരണയാണെന്ന് ആരോപണം ഉയർന്നിരുന്നു. അന്തരിച്ച കോൺഗ്രസ് നേതാവ് എ.എൽ. ജേക്കബിെൻറ മകനാണ് ഗ്രേസിയുടെ ഭർത്താവ് ബാബു.
മറ്റൊരു മകൻ ലിനോ ജേക്കബ്ബായിരുന്നു ബി.ജെ.പി. സ്ഥാനാർഥി സുധാ ദിലീപ് കുമാറിെൻറ മുഖ്യ എതിരാളി. ബി.ജെ.പി–കോൺഗ്രസ് ബാന്ധവം ആരോപിച്ച് ആദ്യം രംഗത്തെത്തിയത് ലിനോ ആയിരുന്നു. സി.പി.എമ്മും ഇതേ ആരോപണം ഉന്നയിച്ചു. തെരഞ്ഞെടുപ്പിൽ ലിനോ തോറ്റു. സുധയും ഗ്രേസിയും വിജയിക്കുകയും ചെയ്തു.
വ്യാഴാഴ്ച്ച സുധയും ഗ്രേസിയും ഇരുന്നത് തൊട്ടടുത്ത കസേരകളിലായിരുന്നു. കൗൺസിൽ ഹാളിലേക്ക് കടന്നുവന്ന ബി.ജെ.പി പ്രവർത്തകൻ ആദ്യം ഗ്രേസിക്കും പിന്നീട് സുധക്കും മാലയിട്ടു. പുറത്തു പോകും മുമ്പ് പ്രസ് ബോക്സിനടുത്ത് എത്തിയ അയാൾ താൻ ബി.ജെ.പി പ്രവർത്തകനാണെന്ന് വ്യക്തമാക്കി. താൻ വോട്ട് ചെയ്തത് കോൺഗ്രസിനാണെന്നും അയാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.